തിരുവനന്തപുരം: പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ ഈ മാസംതന്നെ നൽകാനുള്ള പരിശ്രമത്തിലാണ് സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ടുമൂന്നു മാസങ്ങൾക്കകം രണ്ടാം ഡോസും പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
കൊവിഡ് ബാധിച്ച് മരിച്ചവരിൽ വലിയൊരു ശതമാനംപേരും വാക്‌സിൻ എടുക്കാത്തവരായിരുന്നു. 60ന് മുകളിലുള്ളവരിൽ വാക്‌സിൻ എടുക്കാൻ വിമുഖത കാണിക്കുന്നവർ ഇനിയുമുണ്ട്. ആവർ നിർബന്ധമായും എടുക്കണം.
വാക്‌സിൻ എടുക്കുന്നവർക്കും രോഗപ്പകർച്ച ഉണ്ടാകുന്നുണ്ട്. അതിൽ ആശങ്കപ്പെടേണ്ടതില്ല. വാക്‌സിൻ എടുത്തവരിൽ രോഗബാധ ഉണ്ടായാലും കടുത്തതാകില്ല. മരണ സാദ്ധ്യതയും വളരെ കുറവാണ്.
എത്രപേർക്ക് രോഗം വന്നു മാറി എന്നു മനസിലാക്കാൻ കുട്ടികളിലുൾപ്പെടെ സിറോ പ്രിവലൻസ് പഠനം നടക്കുകയാണ്. രോഗവ്യാപനത്തിന്റെ തോതും സ്വഭാവവും മനസിലാക്കാനും അതനുസരിച്ച് വാക്‌സിൻ വിതരണവും പ്രതിരോധ പ്രവർത്തനങ്ങളും കൂടുതൽ കൃത്യതയോടെ നടപ്പാക്കാനും പഠനം സഹായകമാകും. ഈ മാസം അവസാനത്തോടെ പഠനം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. ക്വാറന്റൈൻ ഉൾപ്പെടെ കൊവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന് പൊലീസിന്റെ 16,575 സംഘങ്ങളെയാണ് കഴിഞ്ഞ ആഴ്ച മാത്രം നിയോഗിച്ചത്. 1,45,308 വീടുകളിൽ അവർ സന്ദർശനം നടത്തി.
രോഗികൾ കുറയുന്നു
കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 8 മുതൽ 14 വരെയുള്ള കാലയളവിൽ ശരാശരി ആക്ടീവ് കേസുകൾ 1,53,067 ആണ്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ആഴ്ചയിൽ ടി.പി.ആറിന്റെയും പുതുതായി ഉണ്ടായ കേസുകളുടെയും വളർച്ചാ നിരക്ക് യഥാക്രമം 6 ശതമാനവും 21 ശതമാനവും കുറഞ്ഞു.
രോഗം ബാധിച്ചശേഷം ആശുപത്രികളിൽ വൈകി ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിൽ നേരിയ വർദ്ധന ഉണ്ടാകുന്നുണ്ട്. 30 ശതമാനമായാണ് വർദ്ധന. ആഗസ്റ്റിൽ 22 ശതമാനമായിരുന്നു. ഈ പ്രവണത ആശാസ്യമല്ല. കൊവിഡ് മൂലം മരിക്കുന്നവരിൽ കൂടുതലും പ്രായാധിക്യമുള്ളവരും അനുബന്ധ രോഗങ്ങൾ ഉള്ളവരുമാണ്. തക്കസമയത്ത് ചികിത്സ തേടിയാൽ വലിയൊരളവുവരെ മരണങ്ങൾ കുറച്ചു നിറുത്താൻ സാധിക്കും.
:
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |