കേബിൾ സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി തുക ഈടാക്കില്ല.
തിരുവനന്തപുരം: ആദിവാസി മേഖലകളിൽ ഓൺലൈൻ വിദ്യാഭ്യാസത്തിനാവശ്യമായ ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്നതിനുള്ള നടപടികൾക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി.
ടെലികോം ടവർ സ്ഥാപിക്കുന്നതിന് സർക്കാർ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ കൈവശമുള്ള ഭൂമി, 5 സെന്റ് വരെ പാട്ടത്തിന് നൽകും. ഇതിനുള്ള അധികാരം സ്ഥാപന മേധാവിയിൽ നിക്ഷിപ്തമാക്കും. ടവർ സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം 5000 രൂപ വാർഷിക നിരക്കിൽ വാടകയ്ക്ക് നൽകും. ഇതിന് അനുമതി നൽകി ഉത്തരവിറക്കാനുള്ള അധികാരം ജില്ലാതല മേധാവിക്കാണ്. അവരില്ലാത്ത സാഹചര്യത്തിൽ അതത് ഓഫീസ് മേധാവിക്കായിരിക്കും അധികാരം. ഇത്തരം ഇന്റർനെറ്റ് കണക്ടിവിറ്റികൾക്ക് തദ്ദേശ, പൊതുമരാമത്ത് വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള പോളുകളിലൂടെ കേബിൾ വലിക്കുന്നതിന് മൂലധനമായോ വാടകയായോ കെ.എസ്.ഇ.ബി തുക ഈടാക്കില്ല.
മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിനും ഭൂമിക്കടിയിലൂടെയും അല്ലാതെയും കേബിളുകൾ വലിക്കുന്നതിനും തദ്ദേശ , പൊതുമരാമത്ത് അധികാരികളിൽ നിന്ന് ലഭിക്കേണ്ട അനുമതികൾ നിശ്ചിത കാലാവധി കഴിയുമ്പോൾ കൽപിത അനുമതികളായി കണക്കാക്കും. ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി റോഡുകൾ കുഴിക്കുന്നതിന് മൺസൂൺ കാലയളവിലും അനുമതി നൽകും. സർക്കാർ ഭൂമിയിലോ കെട്ടിടത്തിലോ മൊബൈൽ ടവർ സ്ഥാപിക്കുന്നതിന്റെയും കേബിളുകൾ വലിക്കുന്നതിന്റെയും ഭാഗമായി വനംവകുപ്പിന്റെ അനുമതി വേണ്ടിവന്നാൽ പരിശോധിച്ച് മൂന്നു ദിവസത്തിനകം നൽകും.
ബദലായി സോളാർ പാനലുകൾ
കേബിളുകൾ മുഖേനയോ വയർലെസ്സ് സംവിധാനം വഴിയോ കണക്ടിവിറ്റി നൽകാനാകാത്ത ഇടങ്ങളിൽ ബദൽ സംവിധാനമായി വി.എസ്.എ.ടി സാങ്കേതികവിദ്യ ഉപയോഗിക്കും.
കെ.എസ്.ഇ.ബിയുടെ സേവനം ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ അനർട്ടിന്റെ സഹായത്തോടെ ബാറ്ററി പിൻബലമുള്ള സോളാർ പാനലുകൾ സ്ഥാപിക്കും. കെ.എസ്.ഇ.ബിയുടെ പോളുകൾ വഴി കേബിളുകൾ വലിക്കുന്നതിന് വാർഷിക വാടകയിനത്തിൽ ഇളവുകളനുവദിച്ച് ഊർജ്ജവകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. കേബിളുകളും ഡക്റ്റുകളും സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി അംഗീകാരം ആവശ്യമുള്ളിടത്ത് സൗജന്യമായി നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |