ന്യൂഡൽഹി: ലോകത്തിലെ മികച്ച ബൗളർമാരുടെ കൂട്ടത്തിൽപെടുത്താൻ സാധിക്കുന്ന താരമാണ് ഇന്ത്യയുടെ ജസ്‌പ്രീത് ബുമ്രയെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഐ പി എല്ലിൽ മുംബയ് ഇന്ത്യൻസിനു വേണ്ടി കളിക്കുന്ന ബുമ്ര ഐ പി എല്ലിലെ നിർണായക ശക്തിയായേക്കുമെന്ന് ഗംഭീർ അഭിപ്രായപ്പെട്ടു. കൊവിഡ് ഇന്ത്യയിൽ പടർന്നു പിടിച്ചതിനെ തുടർന്ന് പാതി വഴിയിൽ ഉപേക്ഷിച്ച ഐ പി എൽ ഈ ഞായറാഴ്ച പുനരാരംഭിക്കാനിരിക്കുകയാണ്. ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ മുംബയ് ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും.
ബുമ്രയുടെ പന്തുകളെ നേരിടാൻ ശേഷിയുള്ല ഒരു കളിക്കാരൻ ഇത്തവണ ഐ പി എല്ലിൽ മത്സരിക്കുന്നുണ്ടെന്ന് ഗംഭീർ കൂട്ടിചേർത്തു. മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്ടൻ ആയിരുന്ന ബുമ്രയുടെ അഭിപ്രായത്തിൽ ബംഗളുരു റോയൽ ചലഞ്ചേഴ്സിനു വേണ്ടി കളത്തിലിറങ്ങുന്ന എ ബി ഡിവില്ലിയേഴ്സിനു മാത്രമാണ് ലോകത്തിലെ എല്ലാ കളിക്കാരിലും വച്ച് ബുമ്രയുടെ പന്തുകൾ ആത്മവിശ്വാസത്തോടെ കളിക്കുന്നത്. മറ്റെല്ലാ ബാറ്റസ്മാന്മാരും ബുമ്രയ്ക്കു മുന്നിൽ പതറുമ്പോൾ ഡിവില്ലിയേഴ്സ് വളരെ അനായാസമായാണ് ബുമ്രയുടെ പന്തുകളെ നേരിടുന്നതെന്നും ഇത് ദക്ഷിണാഫ്രിക്കൻ താരത്തിന്റെ മിടുക്കാണെന്നും ഗംഭീർ പറഞ്ഞു.
ഡിവില്ലിയേഴ്സും മാക്സ്‌വെല്ലും അടങ്ങുന്ന ബംഗളുരു ബാറ്റിംഗ് നിരയാണ് ടൂർണമെന്റിൽ വിരാട് കൊഹ്ലിയുടെ ഏറ്റവും വലിയ ശക്തിയെന്നും ഈ രണ്ടു താരങ്ങളുടേയും സാന്നിധ്യമാണ് ബംഗളുരു ടീമിനെ ടൂർണമെന്റിലെ ഏറ്റവും അപകടകാരിയായ ടീമാക്കി മാറ്റുന്നതെന്നും ഗംഭീർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |