കൊച്ചി: ഓട്ടം കിട്ടാൻ കാത്തുകിടന്ന് പത്തും ഇരുപതും മണിക്കൂർ പണിയെടുത്താൽ പോക്കറ്റിൽ 500 രൂപ പോലും ബാക്കിയില്ല. ഇന്ധനവില നൂറു രൂപ കടന്നെങ്കിലും കിട്ടുന്നത് 49.61 രൂപയുടെ കാലത്തെ യാത്രക്കൂലി. നടത്തിപ്പ് ചെലവ് കുതിച്ചുകയറിയിട്ടും കണ്ണടച്ച് കമ്പനികൾ. അധികാരകേന്ദ്രങ്ങളിൽ പരാതിപ്പെട്ടിട്ടും അനക്കമില്ല. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ വഴിയില്ലാതെ ദുരിതത്തിലാണ് ഓൺലൈൻ ടാക്സി തൊഴിലാളികൾ.
സ്വന്തം വാഹനങ്ങൾ ഓൺലൈൻ കമ്പനികളിൽ ബന്ധിപ്പിച്ച് യാത്രക്കാർക്ക് മികച്ച സേവനം നൽകുന്ന തങ്ങൾ കൊടിയ ചൂഷണം നേരിടുകയാണെന്ന് ഡ്രൈവർമാരുടെ കൂട്ടായ്‌മയായ കോട്ട ഓൺലൈൻ ടാക്സി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. യാത്രക്കൂലിയുടെ 20 ശതമാനം കമ്മിഷൻ നേടുന്ന കമ്പനികൾ ന്യായമായ അവകാശങ്ങൾ പോലും നിഷേധിക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
2015 ലാണ് ഒല, യൂബർ കമ്പനികൾ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചത്. ഡ്രൈവർമാക്കും യാത്രക്കാർക്കും മികച്ച ഇളവുകളും വാഗ്ദാനങ്ങളും കമ്പനികൾ നൽകി. പുതിയ തൊഴിൽ മേഖലയെന്ന് കരുതി നിരവധിപ്പേർ വായ്പയെടുത്തും മറ്റും കാറുകൾ വാങ്ങി ഓൺലൈൻ കമ്പനികളുടെ ഭാഗമായി. കളംപിടിച്ചതോടെ കമ്പനികൾ ഡ്രൈവർമാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചു.
2015 ൽ 49.61 രൂപയായിരുന്ന ഡീസൽവില നൂറു രൂപ കവിഞ്ഞു. ഇൻഷ്വറൻസ്, സ്പെയർ പാർട്സ്, ടയർ തുടങ്ങിയവയുടെ വില വർദ്ധിച്ചു. വാഹനങ്ങളുടെ നടത്തിപ്പു ചെലവും പെരുകി. യാത്രാക്കൂലി, ആനുകൂല്യങ്ങൾ എന്നിവയിൽ മാറ്റം വരുത്താൻ കമ്പനികൾ തയ്യാറായില്ല. ഒരു കിലോമീറ്റർ ഓടുന്നതിന് പത്തു രൂപയാണ് ഇപ്പോൾ നൽകുന്നത്. 20 ശതമാനം കമ്മിഷൻ കമ്പനികൾ ഈടാക്കും.
ചൂഷണം പെരുകിയപ്പോൾ മുഖ്യമന്ത്രി മുതൽ തൊഴിൽ വകുപ്പിനുൾപ്പെടെ പരാതികൾ നൽകിയെങ്കിലും ഫലമുണ്ടായില്ല. ഓൺലൈൻ കമ്പനികളെ നിയന്ത്രിക്കാൻ നിയമങ്ങൾ നിലവിലല്ലെന്നായിരുന്നു മറുപടി. പലരും ഓൺലൈൻ വിട്ടു. വായ്പയുടെ ബാദ്ധ്യതയുള്ളവർ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും കടുത്ത പ്രതിസന്ധിയിലാണ്.
2018 ഡിസംബറിൽ റീജണൽ ലേബർ കമ്മിഷണർ കമ്പനികളുമായി ചർച്ച നടത്തി നൽകിയ നിർദ്ദേശങ്ങൾ ഇതുവരെ നടപ്പാക്കിയിട്ടില്ല. കൊവിഡ്, ഇന്ധന വിലവർദ്ധനവ് എന്നിവയോടെ കടുത്ത പ്രതിസന്ധിയിലാണ് തങ്ങളെന്ന് അസോസിയേഷൻ വൈസ് പ്രസിഡന്റ് എം.ആർ. ജിജോ, സെക്രട്ടറി മനോജ്കുമാർ, കോ ഓർഡിനേറ്റർ വി.എസ്. മധു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആവശ്യങ്ങൾ
ലേബർ കമ്മിഷണൽ നിർദ്ദേശിച്ചതുപ്രകാരം ജീവിതനിലവാര സൂചിക, ഇന്ധനവില എന്നിവ അടിസ്ഥാനമാക്കി നിരക്ക് വർദ്ധിപ്പിക്കുക
കമ്പനികളെ നിയന്ത്രിക്കാൻ നിയമം നിർമ്മിക്കുക
പ്രശ്ന പരിഹാര സെൽ രൂപീകരിക്കുക
നിരക്ക് നിർണയിക്കാൻ സമിതി രൂപീകരിക്കുക
ടാക്സികളുടെ മുൻകൂർ നികുതി തവണകളായി അടയ്ക്കാൻ അനുവദിക്കുക
സി.എൻ.ജി വാഹനങ്ങളുടെ ടാങ്ക് പരിശോധനക്ക് കേരളത്തിൽ സൗകര്യം ഒരുക്കുക
കൊച്ചിയിൽ തയ്യാറാക്കുന്ന യാത്രി ആപ്പ് ഉടൻ നടപ്പാക്കുക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |