കൊച്ചി: ഇനി എറണാകുളത്തെ റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർക്ക് നഗരം ചുറ്റിക്കറങ്ങാൻ പുറത്തു നിന്ന് ബസിലും ടാക്സിയിലും ഒന്നും കയറണ്ട. റെയിൽവേ സ്റ്റേഷനിൽ നിന്ന് ബൈക്ക് വാടകയ്ക്ക് എടുത്ത് ഇഷ്ടത്തിന് ചുറ്റിക്കറങ്ങാം. റെന്റ് എ ബൈക്ക് സംവിധാനം റെയിൽവെ ആരംഭിച്ചു.
സംസ്ഥാനത്തെ 15 റെയിൽവേ സ്റ്രേഷനുകളിൽ ആരംഭിക്കുന്ന പദ്ധതി ആദ്യ ഘട്ടത്തിൽ എറണാകുളം ജംഗ്ഷൻ (സൗത്ത് ), ടൗൺ (നോർത്ത് ) സ്റ്റേഷനുകളിലാണ് പദ്ധതി ആരംഭിച്ചത്. എക്സ്‌പ്ലോ റൈറ്റ്സ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. റെയിൽവേ ബൈക്കുകൾ പാർക്ക് ചെയ്യാനുള്ള സ്ഥലമാണ് നൽകിയത്.ഗിയറുള്ളതും ഇല്ലാത്തതുമായ വാഹനങ്ങൾ ഇവിടെ നിന്ന് വാടകയ്ക്കെടുക്കാം. ജി.എസ്.ടി ഉൾപ്പടെ ബൈക്കുകൾക്ക് മണിക്കൂറിന് (10 കിലോമീറ്റർ) 192 രൂപയാണ് നിരക്ക്. 10 കിലോമീറ്റർ കഴിഞ്ഞാൽ ഓരോ കിലോമീറ്ററിനും 5 രൂപ വീതം നൽകണം. 2 മണിക്കൂറിന് (20 കിലോമീറ്ററിന്) 230 രൂപ, 3 മണിക്കൂറിന് (30 കിലോ മീറ്റർ) 358 എന്നിങ്ങനെയാണ് നിരക്ക്. സ്കൂട്ടറിന് മണിക്കൂറിന് 128 രൂപയും 2 മണിക്കൂറിന് 192, 3 മണിക്കൂറിന് 256 എന്നിങ്ങനെയാണ് വാടക.
അധികം വൈകാതെ ഇലക്ട്രിക് സ്കൂട്ടറുകളും ലഭ്യമാക്കും.ടിക്കറ്റ് ഇതര വരുമാനം കൂട്ടാനുള്ള പദ്ധതി വഴി ലൈസൻസ് ഫീ ഇനത്തിൽ റെയിൽവേയ്ക്ക് വർഷം 10 ലക്ഷം രൂപയുടെ അധിക വരുമാനം ലഭിക്കും. മാസങ്ങൾക്കുള്ളിൽ തിരുവനന്തപുരം, കൊച്ചുവേളി, കഴക്കൂട്ടം, കൊല്ലം, വർക്കല, ചെങ്ങന്നൂർ, കോട്ടയം തൃപ്പൂണിത്തുറ, ആലപ്പുഴ, ആലുവ, അങ്കമാലി ചാലക്കുടി, തൃശൂർ എന്നീ റെയിൽവേ സ്റ്രേൽനുകളിലും പദ്ധതി ആരംഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
ആധാർ കാർഡ്, ലൈസൻസ് എന്നിവ ഹാജരാക്കി വാഹനങ്ങൾ വാടകയ്ക്ക് എടുക്കാം. www.caferides.com എന്ന വെബ്സൈറ്റ് മുഖേന നേരിട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
നിരക്ക് കുറയ്ക്കാനൊരുങ്ങി മെട്രോ
മെട്രോയിലെ ടിക്കറ്റ് നിരക്കുകൾ കുറയ്ക്കാൻ കെ.എം.ആർ.എൽ ആലോചിക്കുന്നതായി സൂചന. യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് നീക്കം. ഇപ്പോൾ നടക്കുന്ന മെട്രോ യാത്രാ സർവേ പൂർത്തിയായ ശേഷം അന്തിമ തീരുമാനമുണ്ടാകും. പാർക്കിംഗ്, ടിക്കറ്റ് നിരക്കുകൾ കൂടുതലാണെന്ന് സർവേയിൽ അഭിപ്രായമുണ്ട്. ലോക്നാഥ് ബെഹ്റ എം.ഡിയായി ചുമതലയേറ്റതിനു പിന്നാലെ പാർക്കിംഗ് ഫീസ് ഗണ്യമായി കുറച്ചു.
സർവേ
മെട്രോയിൽ യാത്രക്കാർ കുറയുന്നതിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിനുള്ള
ഓൺലൈൻ സർവേ പൂർത്തിയായി. 11,000പേർ അഭിപ്രായങ്ങൾ അറിയിച്ചു.
മെട്രോ സ്‌റ്റേഷനുകൾക്ക് സമീപമുള്ള സ്‌കൂളുകൾ, സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് നേരിട്ടും സർവേയിലൂടെ അഭിപ്രായങ്ങൾ തേടുന്നുണ്ട്. ഇത് ഈ മാസം 20ന് പൂർത്തിയാകും.
യാത്രക്കാർ
ദിവസവും 70,000(കൊവിഡിനു മുൻപ്)
ഇപ്പോൾ 12,000 18,000
യാത്രക്കാരെ ആകർഷിക്കാൻ
ടിക്കറ്റ് നിരക്ക് കുറച്ചേക്കും
സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും പ്രത്യേക പരിഗണന
പാർക്കിംഗ് ചാർജ് കുറച്ചു
ആഴ്ചയിൽ ഒരു പ്രമോഷണൽ പരിപാടി ഉൾപ്പടെ വിവിധ പരിപാടികൾ പരിഗണയിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |