വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയിൽ ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കുമെന്ന സന്ദേശവുമായി ഖാലിസ്ഥാൻ തീവ്രവാദ സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് (എസ്.എഫ്.ജെ). യു.എൻ ജനറൽ അസംബ്ലിയിലും ക്വാഡ് നേതാക്കളുടെ കൂടിക്കാഴ്ചയിലും പങ്കെടുക്കുന്നതിന് അമേരിക്കയിൽ പ്രധാനമന്ത്രി എത്തുന്ന വേളയിൽ വൈറ്റ് ഹൗസിന് പുറത്ത് ശക്തമായ പ്രതിഷേധ പരിപാടികളാണ് തീവ്രവാദികൾ ആസൂത്രണം ചെയ്യുന്നത്. കർഷകർക്കെതിരായ അക്രമമാണ് പ്രതിഷേധത്തിന് കാരണമായി തീവ്രവാദ സംഘടന ചൂണ്ടിക്കാട്ടുന്നത്.
പ്രധാനമന്ത്രിക്ക് "അമേരിക്കയിൽ ഉറക്കമില്ലാത്ത രാത്രികൾ" നൽകുമെന്ന് എസ്.എഫ്.ജെ ജനറൽ കൗൺസൽ ഗുർപത്വന്ത് സിംഗ് പന്നൂൻ പറഞ്ഞു. അതേസമയം, ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി പാകിസ്ഥാനി നമ്പരുകളിൽ നിന്നും ഐ.എസ്.ഐ ഏജന്റുകളടക്കമുള്ളവർ നിരവധി വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഇതിലൂടെ അടക്കം അമേരിക്കയിൽ മോദിക്കെതിരെ പ്രതിഷേധക്കാരെ സംഘടിപ്പിക്കുവാൻ ശ്രമിക്കുന്നതായി പറയുന്നു.
കുറച്ച് വർഷങ്ങളായി ഖാലിസ്ഥാൻ തീവ്രവാദികൾ ഗ്രൂപ്പുകളിൽ ആക്ഷേപകരമായ സന്ദേശങ്ങൾ അപ്‍ലോഡ് ചെയ്യുകയും ഡാർക്ക് വെബുകളിൽ വെബ്സെെറ്റുകൾ തുറക്കുകയും ചെയ്യുന്നുണ്ട്. ഇവയിലൂടെ, സാമ്പത്തിക പ്രതിഫലം പ്രഖ്യാപിച്ച് കർഷകരെ ആകർഷിക്കാൻ അവർ ശ്രമിക്കുന്നു. അല്ലെങ്കിൽ വിദേശ രാജ്യങ്ങളിൽ പൗരത്വം വാഗ്ദാനം ചെയ്ത് ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. 2019 ജൂലായ് 10നാണ് ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഇന്ത്യൻ സർക്കാർ എസ്.എഫ്.ജെയെ നിരോധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |