പാരിസ് : ആഫ്രിക്കയിലെ ഗ്രേറ്റർ സഹാറ മേഖലയിലെ ഐസിസ് തലവനും കൊടും ഭീകരനും, അമേരിക്കയുടെ നോട്ടപ്പുള്ളിയുമായ അദ്നാൻ അബു വാലിദ് അൽ സഹ്‌റാവിയെ ഫ്രഞ്ച് സേന കഴിഞ്ഞ മാസം ഡ്രോൺ ആക്രമണത്തിൽ വധിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തുവിട്ടത്.
അമേരിക്കൻ സൈനികരെയും ഫ്രഞ്ച് സന്നദ്ധ പ്രവർത്തകരെയും
കൊലപ്പെടുത്തിയതുൾപ്പെടെ നിരവധി ഭീകരാക്രമണങ്ങളുടെ ആസൂത്രകനാണ് ഇയാൾ.
ആഫ്രിക്കയിലെ സാഹേൽ മേഖലയിൽ ഭീകരവിരുദ്ധ പോരാട്ടം നടത്തുന്ന ഫ്രഞ്ച്
വ്യോമസേനയും കരസേനയും മാലിയിൽ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് സഹ്‌റാവിയെ വകവരുത്തിയത്. മോട്ടോർ ബൈക്കിലെത്തിയ രണ്ട് സൈനികരുടെ ആക്രമണമാണ് സഹ്‌റാവിയുടെ ജീവനെടുത്തതെന്ന് ഫ്രഞ്ച് സായുധസേനാ മന്ത്രി ഫ്ളോറൻസ് പാർലി പറഞ്ഞു. ആഗസ്റ്റ് 17നും 22നും ഇടയിലായിരുന്നു ഓപ്പറേഷൻ.
അൽ ക്വ ഇദയുമായി ബന്ധപ്പെട്ട അൽ മുറാബിതൂൺ ഭീകര ഗ്രൂപ്പിൽ നിന്ന് പിരിഞ്ഞ ശേഷം 2015ലാണ് സഹ്‌റാവി ആഫ്രിക്കയിൽ ഐസിസ്-ഗ്രേറ്റർ സഹാറ ( ഐസിസ് - ജി. എസ് ) ഭീകരഗ്രൂപ്പ് ആരംഭിച്ചത്. 2017ൽ നൈജറിൽ നാല് അമേരിക്കൻ സൈനികരെ വധിച്ചതിന്റെ ഉത്തരവാദിത്വം സഹ്‌റാവി ഏറ്റെടുത്തിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ഫ്രഞ്ച് ജീവകാരുണ്യ പ്രവർത്തകരെ കൊലപ്പെടുത്തിയത്.
2018ൽ ഐസിസ് -ജി.എസ് ഭീകരഗ്രൂപ്പാണെന്ന് അമേരിക്ക പ്രഖ്യാപിച്ചു. സഹ്‌റാവിയുടെ വിവരം നൽകുന്നവർക്ക് അമേരിക്ക 50ലക്ഷം ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
മാലി, നൈജർ, ബുർക്കിനോ ഫാസോ തുടങ്ങിയ രാജ്യങ്ങളിലെ ഭീകരാക്രമണത്തിന് പിന്നിൽ സഹ്റാവിയുടെ ഐസിസ് ഗ്രൂപ്പാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |