കണ്ണൂർ : കേരള സ്റ്റേറ്റ് കോഓപറേറ്റീവ് ടെക് സ്റ്റൈൽ ഫെഡറേഷൻ ലിമിറ്റഡ് (ടെക്സ്റ്റ്‌ഫെഡ്), ടെക്‌സ്‌ഫെഡിന് കീഴിലുള്ള സഹകരണ സ്പിന്നിംഗ് മില്ലുകളിലേയും മാനേജിംഗ് ഡയറക്ടർ തസ്തികയിലേക്കുള്ള നിയമനത്തിന്റ യോഗ്യത വിശദമാക്കുന്ന ഉത്തരവ് വ്യവസായ വകുപ്പ് പുറത്തിറക്കി.
ടെക്സ്റ്റ്‌ഫെഡിലും അതിനു കീഴിലുളള സഹകരണ സ്പിന്നിംഗ് മില്ലുകളായ ക്വയിലോൺ, ആലപ്പി, തൃശൂർ, കണ്ണൂർ, കോട്ടയം പ്രിയദർശിനി,മലപ്പുറം, കുറ്റിപ്പുറം മാൽക്കോടെക്‌സ്, മാള എന്നിവിടങ്ങളിലെ എം.ഡി തസ്തികയിലേക്ക് നിയമനത്തിനുള്ള യോഗ്യത, അഭികാമ്യ യോഗ്യത, പ്രവൃത്തി പരിചയം, പ്രായപരിധി എന്നിവ നിശ്ചയിച്ചുള്ളതാണ് പുതിയ ഉത്തരവ്.
ടെക്സ്റ്റയിൽ ടെക്നോളജി ബിരുദം,പത്തുവർഷം പരിചയം
ടെക്സ്റ്റയിൽ ടെക്‌നോളജിയിൽ ബിരുദവും കുറഞ്ഞത് പത്തു വർഷം പ്രവൃത്തി പരിചയവും അല്ലെങ്കിൽ ടെക് സ്റ്റൈൽ ടെക്നോളജിയിൽ ഡിപ്ളോമയും കുറഞ്ഞത് 15 വർഷം പ്രവൃത്തി പരിചയവുമാണ് എം.ഡിക്ക് വേണ്ട അടിസ്ഥാന യോഗ്യത.
ഈ രണ്ട് വിഭാഗത്തിലും കുറഞ്ഞത് 40 കോടി രൂപയിൽ കുറയാതെ വിറ്റുവരവുള്ള 20,000 സ്പിന്റിൽ ശേഷിയുള്ള മില്ലുകളിൽ
പ്രവൃത്തി പരിചയം ഉണ്ടായിരിക്കണമെന്നും ഉത്തരവിലുണ്ട്. വീവിംഗിലുള്ള പരിചയം അഭികാമ്യം. പ്രായം 45നും 62നും ഇടയിലായിരിക്കണം. നിലവിൽ, മില്ലുകളുടെ തലപ്പത്തുള്ളവരിൽ ഏറിയപേരും നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവും ഇല്ലാത്തവരാണ്. പലർക്കും വിജിലൻസ് ക്ലിയറൻസില്ല. ഉന്നത സ്വാധീനത്തിലൂടെ കയറിപറ്റിയവരാണ് അധികംപേരും.ഒന്നിലധികം സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്നവരുണ്ട്. ഇവരിൽ പലർക്കും നിയമനകാലാവധി നിശ്ചയിച്ചു നൽകിയിട്ടുമില്ല.
ചട്ടം മറികടന്ന് തുടരാനാകില്ല
ചട്ടം മറികടന്നും പദവിയിൽ തുടരുന്നവർ നിരവധിയാണ്.സാമൂഹിക ശാസ്ത്രം പഠിച്ചവരെ വരെ എം.ഡിമാരാക്കി നിയമിച്ചിട്ടുണ്ട്. അഞ്ച് വർഷത്തിലധികം ഡെപ്യൂട്ടേഷൻ നിയമനം നൽകരുതെന്ന ചട്ടം മറികടന്ന് പദവിയിൽ തുടരുന്നവരുമുണ്ട്. ഇവരിൽ മൂന്നു പേർക്കെതിരെ വിജിലൻസ് കേസുണ്ട്. തലപ്പത്തെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് മില്ലുകൾ നഷ്ടത്തിലേക്ക് കൂപ്പുകുത്താൻ കാരണമെന്ന വിലയിരുത്തലിനെ തുടർന്നാണ് സമൂലപരിഷ്കാരം.എം.ഡി. നിയമനത്തിന് യോഗ്യത നിശ്ചയിച്ചതോടെ നിലവിലുള്ള പലർക്കും സ്ഥാനത്ത് തുടരാനാവാതെവരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |