തിരുവനന്തപുരം: എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ തീപ്പെട്ടിക്കൂടും സിഗരറ്റിന്റെ കവറുകളും ശേഖരിച്ച് തുടങ്ങിയ ഹോബി, സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ ഹെഡ് മാസ്റ്റർ സെൽവരാജിന്റെ പക്കൽ എത്തിച്ചത് ചരിത്രസ്മരണകൾ തുടിക്കുന്ന അമൂല്യസമ്പത്ത്. മണ്ണടിഞ്ഞ നാട്ടുരാജ്യങ്ങളുടെയും നിലവിൽ യു.എൻ. അംഗീകാരമുള്ള 193 രാജ്യങ്ങളുടെയും അടക്കം കൈവശമുള്ളത് 350 തരം കറൻസികൾ. വിജയനഗര സാമ്രാജ്യത്തിന്റേതായി പുറത്തിറക്കിയ കടുകിന്റെ വലിപ്പമുള്ള സ്വർണനാണയവും കൂട്ടത്തിലുണ്ട്. ലോകം കണ്ട ഏറ്റവും ചെറിയ നാണയവും അതാണ്. വിഴിഞ്ഞം സെന്റ് മേരീസ് എൽ.പി സ്കൂളിലെ പ്രഥമാദ്ധ്യാപകനായ സെൽവരാജിന്റെ പക്കൽ ലോകത്തിലെ ആദ്യത്തെ സ്റ്റാമ്പായ പെന്നി ബ്ളാക്ക് മുതൽ ലോകചരിത്രത്തിലെ മഹാപുരുഷന്മാരുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പുകളടക്കം ഭദ്രമാണ്. ശമ്പളത്തിന്റെ നല്ലൊരു പങ്കും ഇപ്പോൾ ഇതിനാണ് ചെലവഴിക്കുന്നത്. റിസർവ് ബാങ്ക് ഇറക്കിയ 150 രൂപയുടെ നാണയം 7000 രൂപ കൊടുത്താണ് വാങ്ങിയത്. കെ.എസ്.ആർ.ടി.സിയുടെ ഇരുപതു പൈസയുടെ ടിക്കറ്റ് കൗതുകക്കാഴ്ചയായി കൂട്ടത്തിലുണ്ട്.കാർട്ടൂണുകളും പഴയകാല മുദ്രപത്രങ്ങളും താളിയോലകളും സ്ഥാനം പിടിച്ചിട്ടുണ്ട്. ബന്ധപ്പെട്ട നാടിന്റെ ചരിത്രവും മനപ്പാഠമാക്കി കുട്ടികൾക്കും താത്പര്യമുള്ളവർക്കും പറഞ്ഞുകൊടുക്കും. ഭാര്യ വിനീതയ്‌ക്കും മക്കളായ സ്റ്റെൻസി, ആഷ്‌ഫിൻ, സഹേഷ്, ജയ്‌സൺ എന്നിവർക്കൊപ്പം പൊഴിയൂരിലാണ് താമസം.
കഥപറയും ശേഖരത്തിൽ
# ക്രിസ്‌തുവിനെ ഒറ്റുകൊടുത്തതിന് യൂദാസ് കെെപ്പറ്റിയ മുപ്പത് വെള്ളിക്കാശിന്റെ മാതൃക
# കേരളത്തിലെ അണ, ചക്രം, കാശ്
# ഇന്ത്യാ - ഡച്ച്, മുഗൾ ചക്രവർത്തിമാരുടെ കാലത്തെ നാണയങ്ങൾ
# മൗര്യ സാമ്രാജ്യം, കനിഷ്ക കുശാൻ, പുതുക്കോട്ട മാർത്താണ്ഡ ഭെെരവ, വേണാട്, പാണ്ഡ്യചോള നാണയങ്ങൾ
#റിസർവ് ബാങ്ക് ഇറക്കിയ 150 രൂപയുടെയും 75 രൂപയുടെ നാണയം
# ശ്രീനാരായണ ഗുരുവിന്റെ ജന്മശതാബ്‌ദിക്ക് ഇറക്കിയ 100 രൂപയുടെ നാണയം
24 പേരുടെ രാജ്യം
രണ്ടാം ലോക മഹായുദ്ധകാലത്ത് ഇംഗ്ളണ്ടിന്റെ തീരത്തുനിന്ന് പന്ത്രണ്ട് കിലോമീറ്റർ മാറി കടലിൽ സ്ഥാപിച്ച സീലാൻഡ് ഇറക്കിയ നാണയവും സ്വന്തമായുണ്ട്. ഇന്ന് അവിടെ ഇരുപത്തിനാലുപേർ മാത്രം. യു.എൻ. അംഗീകാരമില്ല.
ഒറിഗാമി പരിശീലകൻ
കടലാസിൽ വിവിധ രൂപങ്ങൾ സൃഷ്‌ടിക്കുന്ന ജാപ്പനീസ് കലയാണ് ഒറിഗാമി. കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഇത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഒറിഗാമിയുടെ പരിശീലകനാണ് സെൽവരാജ്. ശാസ്‌ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ കൂടിയായ ഇദ്ദേഹം പരിഷത്തിന്റെ 'മക്കൾക്കൊപ്പം' പരിപാടിയിൽ ആയിരത്തോളം രക്ഷാകർത്താക്കൾക്കാണ് ദിവസവും ഓൺലൈനായി ക്ലാസെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |