ന്യൂഡൽഹി: ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങൾക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറം നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ലക്ഷദ്വീപിലെ ഡയറി ഫാം അടച്ചു പൂട്ടാനുള്ള നീക്കം തടയണം, സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ നിന്ന് ബീഫ് നിരോധിച്ചതടക്കമുള്ള തീരുമാനങ്ങൾ റദ്ദാക്കണം തുടങ്ങിയ ഹർജിക്കാരുടെ ആവശ്യങ്ങളാണ് കോടതി തള്ളിയത്. സേവ് ലക്ഷദ്വീപ് ഫോറത്തിന് വേണ്ടി അഡ്വ. അജ്‌മൽ അഹമ്മദാണ് ഹർജി നൽകിയത്. ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്റെത് നയപരമായ തീരുമാനമാണെന്നും, അത്തരം കാര്യങ്ങളിൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നും ചീഫ് ജസ്‌റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
പോഷകാഹാരം ഉറപ്പാക്കുക എന്നതാണ് നിയമപ്രശ്നമെന്നും, ഏത് മെനുവാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് എന്ന അവകാശം സർക്കാരിനുണ്ടെന്ന് ലക്ഷദ്വീപ് ഭരണകൂടം വാദിച്ചു. ഇതംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി ഹർജി തള്ളിയത്.
നേരത്തെ ഹൈക്കോടതിയും ലക്ഷദ്വീപ് ഭരണകൂടത്തിനെതിരായ ഹർജികൾ തള്ളിയിരുന്നു. ദ്വീപിലെ ഭരണ പരിഷ്‌കാരങ്ങളും ഉത്തരവുകളും നിയമവിരുദ്ധമാണെന്നു കാണിച്ച് കെപിസിസി സെക്രട്ടറി നൗഷാദ് അലിയാണ് കോടതിയെ സമീപിച്ചത്.
അഡ്മിനിസ്‌ട്രേറ്ററുടെ നടപടികൾ ദ്വീപിന്റെ പാരമ്പര്യ–സാംസ്‌കാരിക തനിമയ്ക്കു കോട്ടം വരുത്തിയെന്നാണ് ഹർജിക്കാരൻ ഉയർത്തിയിരുന്ന പ്രധാന വാദം. ഭരണ പരിഷ്‌കാര നിർദേശങ്ങളുടെ കരടു മാത്രമാണ് ഇപ്പോൾ ഉള്ളതെന്നു ചൂണ്ടിക്കാണിച്ചാണ് കോടതി ഹർജി തള്ളിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |