ന്യൂയോർക്ക്: ടീം ഡോക്ടർ ലാറി നാസർ അമേരിക്കൻ ജിംനാസ്റ്റിക്സ് താരങ്ങളെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന യു എസ് സെന്റ്റ് ഹിയറിംഗിൽ വികാരനിർഭരയായി ഒളിമ്പിക്സ് താരം സിമോണ ബൈൽസ്. അമേരിക്കൻ ജിംനാസ്റ്റിക്സ് ടീമിന്റെ മുൻ ഡോക്ടറായിരുന്ന ലാറി നാസർ, ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാക്കളായ സിമോണ ബൈൽസ്, ആലി റൈസ്മാൻ, മക്കെയ്ലാ മരോണീ എന്നിവരടക്കമുള്ള് താരങ്ങളെ നിരവധി തവണ പീഡിപ്പിച്ചിരുന്നതായി പരാതി വന്നിരുന്നു. ഇതിനെതുടർന്ന് നിലവിൽ ആജീവനാന്ത കാലത്തേക്ക് അമേരിക്കയിൽ തടവ് ശിക്ഷ അനുഭവിക്കുകയാണ് നാസർ. കഴിഞ്ഞ ദിവസം യു എസ് സെനറ്റിനു മുന്നിൽ സന്നിഹിതരായ ഇവർ മൂന്ന് പേരും തങ്ങളുടെ അനുഭവങ്ങൾ തുറന്നു പറഞ്ഞു. 2015ൽ കേസ് അന്വേഷിച്ച എഫ് ബി ഐ വേണ്ട വിധം സംഭവം അന്വേഷിച്ചിരുന്നില്ലെന്നും അത് തങ്ങൾക്ക് വല്ലാത്ത ആഘാതം ഉണ്ടാക്കിയെന്നും ബൈൽസ് സെനറ്റിനു മുന്നിൽ പറഞ്ഞു.
നാസർ സംഭവം ഉണ്ടാക്കിയ മുറിവ് ഇതു വരെയയായും തന്റെയുള്ളിൽ നിന്നും മാഞ്ഞിട്ടില്ലെന്ന് പറഞ്ഞ ബൈൽസ് ടോക്യോ ഒളിമ്പിക്സിൽ മത്സരിക്കുന്നതിനിടെ ഡോക്ടർ തന്നെ പീഡിപ്പിച്ച ഓർമകൾ വന്നതിനാലാണ് തനിക്ക് മത്സരിക്കാൻ സാധിക്കാതെ പോയതെന്നും യു എസ് സെനറ്റിനു മുന്നിൽ മൊഴി നൽകി. കഴിഞ്ഞ ടോക്യോ ഒളിമ്പിക്സിൽ ജിംനാസ്റ്റിക്സ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ബൈൽസ് മത്സരത്തിൽ നിന്ന് പിന്മാറിയത് വലിയ വിവാദങ്ങൾക്കു കാരണമായിരുന്നു. അമേരിക്കൻ ജിംനാസ്റ്റിക്സ് അസോസിയേഷനും ഒളിമ്പിക്സ് അസോസിയേഷനുമെല്ലാം തങ്ങൾ പീഡനത്തിന് ഇരയാകുന്ന വിവരം അറിയാമായിരുന്നുവെങ്കിലും അവരെല്ലാം സംഭവത്തിനെതിരെ കണ്ണടച്ചു കളഞ്ഞുവെന്ന് ബൈൽസ് ആരോപിച്ചു. താൻ പീഡനത്തിന് ഇരയാകുകയായിരുന്നുവെന്ന് താൻ തന്നെ മനസിലാക്കി തുടങ്ങുന്നതിനു മുമ്പ് തന്നെ അസോസിയേഷൻ അധികൃതർക്ക് ഇത് അറിയാമായിരുന്നുവെന്ന് ബൈൽസ് ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |