കൊച്ചി: ഹയർ സെക്കൻഡറി വിഭാഗത്തിൽ ജില്ലാ കോഓർഡിനേറ്റർമാരേയും അസിസ്റ്റന്റ് കോഓർഡിനേറ്റർമാരെയും നിയമിച്ചത് ഇല്ലാത്ത തസ്തികയിൽ. സ്‌പെഷ്യൽ റൂൾ പ്രകാരം നിയമപരമായി ഇങ്ങനെയൊരു തസ്തികയില്ലെന്ന് അദ്ധ്യാപകർ പറയുന്നു. കാലാകാലങ്ങളിൽ ഭരിക്കുന്ന സർക്കാരിന്റെയും പാർട്ടിയുടെയും താത്പര്യങ്ങൾക്കനുസരിച്ച് ജില്ലയിലെ ഏതെങ്കിലും പ്രിൻസിപ്പൽമാരെ കോഓർഡിനേറ്ററായും, ഹയർ സെക്കൻഡറി അദ്ധ്യാപകനെ അസിസ്റ്റന്റ് കോഓർഡിനേറ്ററായും നിയമിക്കാറാണ് പതിവ്. ഇത്തരം നിയമനങ്ങളിൽ സീനിയോറിറ്റി ഉൾപ്പെടെയുള്ള ഒരു മാനദണ്ഡവും പാലിക്കാറില്ല. അക്കാദമിക് പ്രവർത്തനങ്ങളിലും പരീക്ഷാ നടത്തിപ്പിലും, ഇൻവിജിലേറ്റേഴ്‌സിനെ പോസ്റ്റു ചെയ്യുന്നതിലുമെല്ലാം ഇവരുടെ ഇടപെടൽ സെക്കൻഡറി തലം വരെയുള്ള ജില്ലാ ഡെപ്യൂട്ടി ഡയറക്ടർക്ക് സമാനമാണ്. കൂടാതെ സീനിയറായ പ്രിൻസിപ്പൽമാരെയും, അദ്ധ്യാപകരെയും മറികടന്ന് ജൂനിയർ ആയിട്ടുള്ള അദ്ധ്യാപകർക്ക് അവസരം നൽകുകയാണെന്ന് അദ്ധ്യാപകർ പറയുന്നു.
യോഗ്യതകളില്ലെന്ന് വിവരാവകാശ രേഖ
ഹയർ സെക്കൻഡറിക്ക് ഏഴ് ജില്ലകളിൽ റീജിയണൽ ഓഫീസുണ്ട്. ഒരു റീജിയണൽ ഓഫീസിന് രണ്ട് ജില്ലകളുടെ ചുമതലയാണ്. ജില്ലാ ഓഫീസുകൾ ഇല്ലാത്തതുകൊണ്ട് റീജിയണൽ ഓഫീസർമാരെ സഹായിക്കാനാണ് ഇവരെ നിയമിച്ചിരിക്കുന്നത് എന്നാണ് വിവരാവകാശ രേഖയിൽ പറയുന്നത്. അങ്ങനെയെങ്കിൽ റീജിയണൽ ഓഫീസ് നിലകൊള്ളുന്ന ഏഴ് ജില്ലകളിൽ കോഓർഡിനേറ്റർ നിയമനം എന്തിനെന്ന ചോദ്യത്തിന് ഉത്തരമില്ല. വ്യവസ്ഥാപിതമായ ജില്ലാ ഓഫീസുകൾ ആരംഭിച്ച് ഇത്തരം പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കാനും, അധ്യാപകർക്ക് ജില്ലകൾ താണ്ടി റീജിയണൽ ഓഫീസുകൾ കയറിയിറങ്ങുന്ന ബുദ്ധിമുട്ട് അവസാനിപ്പിക്കാനും സർക്കാർ തയാറാവണമെന്ന ആവശ്യം ശക്തമാണ്.
ഏഴ് ജില്ലകളിൽ റീജിയണൽ ഓഫീസ് ഉള്ളതുകൊണ്ട് തന്നെ ഏഴ് ജില്ലകളിൽ കൂടി പുതിയ ഓഫീസ് തുടങ്ങാനായാൽ 14 ജില്ലയിലും ഓഫീസുകളാവും. ജില്ലാ ഓഫീസുകൾ തുടങ്ങിയാൽ കോഓർഡിനേറ്റർമാരെ ഉപയോഗിച്ചുള്ള അനർഹമായ ഇടപെടലുകളും അധികാര ദുർവിനിയോഗവും അവസാനിപ്പിക്കേണ്ടി വരുമെന്നതിനാലാണ് സർക്കാർ കോഓർഡിനേറ്റർ, അസിസ്റ്റന്റ് കോഓർഡിനേറ്റർ തസ്തിക ഒഴിവാക്കാൻ മടിക്കുന്നത്. ഈ അനധികൃത നിയമനങ്ങൾ അവസാനിപ്പിച്ച് ആർ.ഡി.ഡി ഓഫീസുകൾ ശക്തിപ്പെടുത്തണം.
എസ്.മനോജ്
എ.എച്ച്.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |