കളമശേരി: ഏലൂർ നാറാണത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രനടയിൽ ഏഴാം ക്ലാസുകാരൻ അശ്വിൻ സുധീറിന്റെ തായമ്പക അരങ്ങേറ്റം ആസ്വദിക്കാനും അനുഗ്രഹിക്കാനും എത്തിച്ചേർന്നത് വാദ്യകലയിലെ കുലപതികളായ ചേരാനല്ലൂർ ശങ്കരൻ കുട്ടിമാരാരും കലാമണ്ഡലം ശങ്കരവാര്യരും. പതികാലത്തിൽ തുടങ്ങി നാലിരട്ടി കൊട്ടിക്കയറി അടന്തകൂറിൽ അവസാനിപ്പിക്കുമ്പോഴേക്കും ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് രാജശേഖരനും സെക്രട്ടറി വി.വി.പ്രകാശനും ഒപ്പം താളമിട്ട് ആസ്വദിച്ചവരും ചേർന്ന് പൊന്നാട ചാർത്തി അശ്വിനെ ആദരിച്ചു. കൊവിഡ് കാലഘട്ടത്തിലും ഏലൂരിൽ നിന്ന് കോട്ടുവള്ളിയിലെത്തി കാവിൽ ഉണ്ണികൃഷ്ണൻ ആശാന്റെ കീഴിൽ നിന്ന് തായമ്പക അഭ്യസിക്കുന്നതിൽ മുടക്കം വരുത്തിയില്ല അശ്വിൻ. ഏഴാം വയസിൽ തൃക്കാക്കര മഹാദേവ ക്ഷേത്രത്തിൽ പഞ്ചാരിമേളം അരങ്ങേറിയിരുന്നു. ബിജു.കെ.മാരാരായിരുന്നു ആശാൻ. പഞ്ചവാദ്യത്തിലെ തിമില അഭ്യസിച്ചത് പെരുമ്പളം കുട്ടൻമാരാരിൽ നിന്നാണ്.
ശൈശവത്തിൽ തന്നെ മേളക്കമ്പം കലശലായതിനാൽ മേളം നടക്കുന്നിടത്തെല്ലാം അച്ഛൻ സുധീറും പിന്നീട് ഗുരുക്കന്മാരും കൂടെ കൊണ്ടു പോകും അതെത്ര ദൂരെയാണെങ്കിലും പോകാൻ ഉത്സാഹമാണെന്ന് അമ്മ ലേഖ പറയുന്നു. കസ്തൂർബ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥിയാണ്. സഹോദരൻ അർജുൻ. അമ്പലത്തിന് തൊട്ടടുത്തുള്ള തച്ചേത്ത് ദേവി വിഹാറിലാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |