ലക്‌നൗ: ഉത്തർപ്രദേശിൽ നിന്നും ഡൽഹിയിലേക്ക് ഒളിച്ചോടിയ പ്രണയികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം രണ്ടു സംസ്ഥാനങ്ങളിലായി ഉപേക്ഷിച്ച സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾ അറസ്റ്റിൽ.
ഉത്തർപ്രദേശ് സ്വദേശികളായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും യുവാവും വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ജൂലായ് 31നാണ് ഒളിച്ചോടിയത്. പെൺകുട്ടിയുടെ വീട്ടുകാർ ഇവർ ഡൽഹിയിലുണ്ടെന്ന് കണ്ടെത്തി. ജീപ്പിലെത്തി ഇരുവരെയും തട്ടിക്കൊണ്ടുപോയി. തുടർന്ന് മദ്ധ്യപ്രദേശിലെ ഗ്വാളിയാറിലെത്തിച്ച് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവാവിന്റെ സ്വകാര്യഭാഗത്ത് കത്തി കുത്തിയിറക്കി. ശരീരഭാഗങ്ങൾ കീറി മുറിച്ചു. രാജസ്ഥാനിൽ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ മൃതദേഹം മദ്ധ്യപ്രദേശിലാണ് ഉപേക്ഷിച്ചത് പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
യുവാവിന്റെ അച്ഛൻ മകനെ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകിയതിനെ തുടർന്നാണ് യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞത്. പിന്നീട് പെൺകുട്ടിയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ ഇരു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് സംശയം തോന്നി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പെൺകുട്ടിയുടെ ബന്ധുക്കളുടെ മൊബൈൽ ഫോൺ ലൊക്കേഷനാണ് കേസിൽ തുമ്പായത്. പെൺകുട്ടിയുടെ കുടുംബം ഡൽഹിയിൽ പോയതായും തുടർന്ന് ഗ്വാളിയാർ അടക്കമുള്ള സ്ഥലങ്ങളിൽ സഞ്ചരിച്ചതായും കണ്ടെത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നതെന്ന് പൊലീസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |