കൊച്ചി: കപ്പൽശാല ഉദ്യോഗസ്ഥർക്ക് മൂന്ന്. പൊലീസ് സ്റ്റേഷനിലേക്ക് രണ്ട്. ആകെ അഞ്ച് ഭീഷണി സന്ദേശങ്ങൾ! കൊച്ചി കപ്പൽശാലയും രാജ്യത്തിന്റെ അഭിമാനമായ ഐ.എൻ.എസ് വിക്രാന്തും ബോംബിട്ട് തകർക്കുമെന്ന ഇ-മെയിലിന് പിന്നാലെ വട്ടം ചുറ്റുകയാണ് പൊലീസ്. അന്വേഷണം ഒരുമാസത്തോട് അടുക്കുമ്പോൾ അജ്ഞാതനെക്കുറിച്ച് ഏകദേശ വിവരം ലഭിച്ചതാണ് ഒരേയൊരു ആശ്വാസം. ഉദ്യമത്തിൽ നിന്ന് പിന്മാറാൻ വൻ തുക ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിനായി നൽകണമെന്ന മെയിലിന് പിന്നിൽ ഉത്തരേന്ത്യൻ സ്വദേശിയെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്താനായിട്ടുള്ളത്. ഇയാൾ നേരത്തെ ഹിന്ദിയിൽ ആശയവിനിമയം നടത്തിയിട്ടുള്ളതായി സൈബർ ഡോമിന്റെയടക്കം പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ചില നിർണായക വിവരങ്ങൾ കൂടി പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും അറിയുന്നു.
സമഗ്രമായ അന്വേഷണമാണ് പുരോഗമിക്കുന്നതെന്ന് കൊച്ചി സിറ്റി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ കേരളകൗമുദിയോട് പറഞ്ഞു. എൻ.ഐ.എ, റോ, എ.ടി.എസ് എന്നി ഏജൻസികൾ കേസിൽ സമാന്തര അന്വേഷണവും നടത്തുന്നുണ്ട്. പൊലീസ് നേരത്തെ സംശയിച്ചിരുന്ന സാദ്ധ്യതകളൊന്നും ഇവർ തള്ളിക്കളഞ്ഞിട്ടില്ല.
ഭീഷണിക്ക് പിന്നിൽ കപ്പൽശാലയിലെ മുൻ ജീവനക്കാരെയും നിലവിൽ തൊഴിലെടുക്കുന്നവരെയുമാണ് പൊലീസ് സംശയിക്കുന്നത്.
ആഗസ്റ്റ് 24 മുതൽ തുടരുന്ന ഭീഷണി സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് പൊലീസും സൈബർ സെല്ലും അന്വേഷണം നടത്തുന്നതിനിടെ കഴിഞ്ഞ ദിവസമാണ് പൊലീസിനെ ഞെട്ടിച്ച് സ്‌റ്റേഷനുകളിലേക്കും ഇ-മെയിലിൽ സന്ദേശമെത്തിയത്. എറണാകുളം സൗത്ത്, സെൻട്രൽ പൊലീസ് സ്‌റ്റേഷനുകളിലാണ് സന്ദേശമെത്തിയത്. പഴയ ഉള്ളടക്കവും അയച്ച ഐ.പി വിലാസവും ഒന്നുതന്നെ. കപ്പൽശാല ഇന്ധന ടാങ്കുകൾ ഉപയോഗിച്ച് തകർക്കുമെന്നാണ് ഈ സന്ദേശളിലുള്ളത്. ഐ.പി വിലാസത്തിന്റെ അന്വേഷണം പൂർത്തിയാകാറായ ഘട്ടത്തിലാണ് പൊലീസ് സ്‌റ്റേഷനുകളിലേക്കും സന്ദേശമെത്തിയത്.
മൊഴിയെടുപ്പ് തകൃതി
ഇ-മെയിൽ ലഭിച്ച കപ്പൽശാലയിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും സംശയിക്കുന്ന രണ്ട് പേരിൽ നിന്നും അസിസ്റ്റന്റ് കമ്മിഷണർ വൈ. നിസാമുദ്ദീന്റെ മേൽനോട്ടത്തിൽ സൗത്ത് പൊലീസ് മൊഴിയെടുത്തിരുന്നു. കേസിൽ കപ്പൽശാലയിലെ ജീവനക്കാരെയും കരാർ തൊഴിലാളികളെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |