ലക്നൗ : പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്,ടിയുടെ പരിധിയിൽ ഉൾപ്പെടുത്തേണ്ട സമയമായില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു. പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലക്‌നൗവിൽ ചേരുന്ന ജി.എസ്.ടി കൗൺസിൽ യോഗം വിഷയം ചർച്ച ചെയ്തത്. ബി.ജെ.പി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് പുറമേ ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളും ചേർന്ന് ഒറ്റക്കെട്ടായി പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തുന്നതിനെ എതിർക്കുകയായിരുന്നു.
"കേരള ഹൈക്കോടതി ഉത്തരവ് പ്രകാരം പെട്രോളിനും ഡീസലിനും ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവരുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. എന്നാൽ കൗൺസിൽ പെട്രോളിയം ഉത്പന്നങ്ങൾ ഉൾപ്പെടുത്തുന്നതിൽ ഇപ്പോൾ തീരുമാനമെടുക്കില്ലെന്ന് ലക്‌നൗവിൽ നടന്ന യോഗത്തിന് ശേഷം നിർമ്മല സീതാരാമൻ പറഞ്ഞു.
അതേ സമയം ഓൺലൈൻ ആപ്പുകൾ വഴിയുള്ള ഭക്ഷണ വിതരണം ജി.എസ്‌ടി പരിധിയിൽ ആക്കാൻ കൗൺസിൽ തീരുമാനിച്ചു. നികുതി ചോർച്ച തടയുകയാണ് ലക്ഷ്യം.2022 ജനുവരി ഒന്ന് മുതൽ ആപ്പ് വഴിയുള്ള ഭക്ഷണ വിതരണത്തിന് ജി.എസ്. ടി ഈടാക്കാൻ ആരംഭിക്കും. ആപ്പുകളിൽ നിന്നായിരിക്കും നികുതി ഈടാക്കുക. ഹോട്ടലിൽ നൽകുന്ന ഭക്ഷണത്തിന് സമാനമായി അഞ്ച് ശതമാനം ജി.എസ്.ടിയായിരിക്കും ഓൺലൈൻ ഭക്ഷണത്തിനും ഈടാക്കുക. കാൻസർ മരുന്നുകളുടെ ജി.എസ്‌ടി കുറയ്ക്കാനും കൗൺസിലിൽ തീരുമാനമായി. ഇതോടെ കാൻസർ മരുന്നുകളുടെ വില കുറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |