ഇന്ന് മുള ദിനം
കൽപ്പറ്റ: വയനാട്ടിലെ തൃക്കൈപ്പറ്റ ഗ്രാമത്തിലുള്ളവരുടെ പ്രാണനാണ് മുള. കേരളത്തിലെ ഏക പൈതൃക മുള ഗ്രാമത്തിലുള്ളവർക്ക് പ്രതിദിനം ആയിരം രൂപ കൈയിൽ വരുന്നതിന് തുണയായത് മുള. ചുരുങ്ങിയ ചെലവ്, മിതമായ പരിചരണം, മികച്ച ആദായം. കാലാവസ്ഥയെ പേടിക്കേണ്ട. വില കുറയുമെന്ന ആധിയും വേണ്ട.
ഗ്രാമത്തെ ഈ വഴിയേ നടത്തിയത് മുളയെപ്പറ്റി പഠിക്കാൻ 1996ൽ തുടങ്ങിയ ഉറവ് എന്ന സ്ഥാപനമാണ്.
ഓരോ വീട്ടിലും ഒരു ഉത്പന്നമെങ്കിലും മുളയിൽ നിന്ന് നിർമ്മിക്കുന്നുണ്ട്. തുടക്കത്തിൽ 20 രൂപയോ 30 രൂപയോ മാത്രം പ്രതിദിനം വരുമാനമുണ്ടായിരുന്ന കുടുംബങ്ങളിൽ ഇന്ന് 175 രൂപ മുതൽ ആയിരം രൂപ വരെ വരുമാനമുണ്ട്. തുടക്കത്തിൽ 8 കുടുംബങ്ങളായിരുന്നു ഉറവിന്റെ ഭാഗമായത്. ഇന്ന് 100 കുടുംബങ്ങൾ കണ്ണിയാണ്.
മുളനഴ്സറി, മുളന്തോട്ടം, മുളയുടെ ഉപയോഗശീലം, മുളക്കൃഷിയിലും ഉത്പന്ന നിർമ്മാണത്തിലും പരിശീലനം, മുളകൊണ്ടുളള അലങ്കാരങ്ങൾ, മുളകൊണ്ട് വാദ്യോപകരണങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും നിർമ്മാണം, ഉത്തരവാദിത്വ ടൂറിസം തുടങ്ങി നിരവധി മേഖലകളിൽ സജീവമാണ് ഉറവ്. 600ൽപരം ഉത്പന്നങ്ങൾ ലഭ്യമാണ്.
മുളയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് നാടൻ ശാസ്ത്രസാങ്കേതിക പഠനകേന്ദ്രമായ ഉറവ് ബോധ്യപ്പെടുത്തുന്നതെന്ന് സി.ഇ.ഒ ടോണി ഫിലിപ്പ് പറയുന്നു.
പരിസ്ഥിതി സംരക്ഷണം, സാമ്പത്തിക സുസ്ഥിരത എന്നിവയ്ക്ക് പ്രാധാന്യം നൽകിയുളള പദ്ധതികളും പ്രവർത്തനങ്ങളും മാത്രമേ ഉറവ് നടത്താറുളളു. സ്വാശ്രയസംഘങ്ങളിലായി 200ലധികം കരകൗശല വിദഗ്ദ്ധർ ഉത്പന്ന നിർമ്മാണത്തിൽ പങ്കുചേർന്നിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ യുനിഡോ, നബാർഡ്, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ്, ബാംബൂ മിഷൻ, എ.ഐ.സി.സി.എ, തുടങ്ങിയ ഏജൻസികളും സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ഉറവുമായി കൈകോർക്കുന്നുണ്ട്.
മുളകളുടെ ശാസ്ത്രീയ കൃഷി, പരിപാലനം, മുളയുത്പന്നങ്ങൾ, മുളയരി, മുളങ്കൂമ്പ് തുടങ്ങിയവയിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കൾ, കരകൗശല വസ്തുക്കൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയുടെ നിർമ്മാണവും പരിശീലനവും മാത്രമല്ല, മണ്ണൊലിപ്പ് തടയുന്നതിനും പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനും മുളവത്കരണം നടത്തുന്നതിന് സർക്കാരുമായി ചേർന്ന് പദ്ധതികളും നടപ്പാക്കിവരുന്നുണ്ട്.
കാർബൺ സന്തുലിത ജില്ല എന്ന പദവിയിലാണ് വയനാട്. പതിനൊന്ന് പേരുളള ട്രസ്റ്റാണ് ഉറവ്. ഡോ. കെ.കെ. സീതാലക്ഷ്മിയാണ് പ്രസിഡന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |