കൊച്ചി: "വിവാഹപ്പന്തലിന് മുന്നിൽ വാഴക്കുല തൂക്കിയിടുന്നതുപോലെ പങ്കെടുക്കുന്ന പരിപാടികളിലെല്ലാം എന്നെ കാഴ്ചവസ്തുവിനെപ്പോലെ പ്രതിഷ്‌ഠിക്കണമെന്ന് വിശ്വംഭരന് നിർബന്ധമാണ്. ഉറ്റ ചങ്ങാതിയാണ്. അതുകൊണ്ട് ഇയാൾ വരണമെന്ന് പറഞ്ഞാൽ എനിക്ക് നിരസിക്കാനും കഴിയില്ല." മമ്മൂട്ടി സംസാരം തുടങ്ങിയത് ഇങ്ങനെയാണ്. സ്ഥലം: എറണാകുളം ബി.ടി.എച്ച് ഹോട്ടൽ. മമ്മൂട്ടിയുടെ വാക്കുകൾകേട്ട് വേദിയിലിരുന്ന കെ.ആർ. വിശ്വംഭരൻ പുഞ്ചിരിച്ചു. ജസ്റ്റിസ് സി.എൻ. രാമചന്ദ്രനുൾപ്പെടെയുള്ള പ്രമുഖരും സദസ്സും പൊട്ടിച്ചിരിച്ചു. മികച്ച പാർലമെന്റേറിയനെന്ന ഖ്യാതിയോടെ രാജ്യസഭയിൽനിന്ന് സ്ഥാനമൊഴിഞ്ഞ പി. രാജീവിനെ ആദരിക്കുന്നതിനായി കൊച്ചി പൗരാവലിയുടെ ആഭിമുഖ്യത്തിൽ 2015 മേയിൽ സംഘടിപ്പിച്ച സമ്മേളനത്തിലാണ് രസകരമായ രംഗം അരങ്ങേറിയത്. ഏറ്റവും ഒടുവിലായിരുന്നു മമ്മൂട്ടിയുടെ പ്രസംഗം. തന്റെ മഹാരാജാസ്, ലോ കോളേജ് ജീവിതത്തെയും സൗഹൃദങ്ങളെയും കുറിച്ച് അദ്ദേഹം സംസാരിച്ചു. അതിൽ വിശ്വംഭരനും കഥാപാത്രമായെത്തി.
ഒന്നിപ്പിച്ചത് നാടകം
നടനും ഗായകനുമായിരുന്ന വിശ്വംഭരനുമായി മമ്മൂട്ടി അടുക്കുന്നത് മഹാരാജാസിൽ വച്ചാണ്. വിശ്വംഭരൻ എം.എസ്‌സി ബോട്ടണിയും മമ്മൂട്ടി ബി.എ അറബിക് വിദ്യാർത്ഥിയുമായിരുന്നു. ഇരുവരും നാടകത്തിൽ ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇരുവരും ലോ കോളേജിലേക്ക് എത്തിയതോടെ സൗഹൃദം കൂടുതൽ ദൃഢമായി. 'ഡാ മമ്മൂട്ടി...' എന്ന് വിളിക്കാൻ സ്വാതന്ത്ര്യമുള്ള അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത സുഹൃത്തായിരുന്നു വിശ്വംഭരനെന്ന് സുഹൃത്തുക്കൾ ഓർമ്മിക്കുന്നു.
വിശ്വംഭരന്റെ മകന്റെ വിവാഹത്തിന് കുടുംബാംഗത്തെപ്പോലെ മമ്മൂട്ടി ആദ്യവസാനം ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ രണ്ടു മക്കളുടെ വിവാഹത്തിനും വിശ്വംഭരൻ കുടുംബസമേതമെത്തി.
1975ൽ മഹാരാജാസ് കോളേജ് ശതാബ്ദിക്ക് പൂർവ വിദ്യാർത്ഥികൾ അവതരിപ്പിച്ച 'ആന്ദോളനം" എന്ന നാടകത്തിൽ ഇരുവരും വേഷമിട്ടു. ഏഷ്യയിലെ ഏറ്റവും വലിയ പൂർവവിദ്യാർത്ഥി സംഗമമായ മഹാരാജകീയം 2008ൽ നടന്നത് മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രസിഡന്റായിരുന്ന വിശ്വംഭരന്റെ നേതൃത്വത്തിലാണ്. എല്ലാ തിരക്കുകളും മാറ്റിവച്ച് മമ്മൂട്ടി ആ പരിപാടിയിൽ ദീർഘനേരം പങ്കെടുത്തു. തുടർന്നുള്ള വർഷങ്ങളിലും മമ്മൂട്ടി മഹാരാജാസിലെ പഴയ ക്ളാസ്‌മേറ്റുകൾക്കൊപ്പം ചേർന്നത് വിശ്വംഭരന്റെ സാന്നിദ്ധ്യംകൊണ്ട് മാത്രമാണെന്ന് മഹാരാജാസ് പൂർവവിദ്യാർത്ഥി സംഘടന ഭാരവാഹിയായ സി.ഐ.സി.സി ജയചന്ദ്രൻ ഓർക്കുന്നു.
ഗുരുതരാവസ്ഥയിലായ ചങ്ങാതിയെ കാണാൻ മമ്മൂട്ടി ആശുപത്രിയിലെത്തിയിരുന്നു. അവസാനമായി കാണാനായി ഇന്നലെ വൈകിട്ട് മാമംഗലത്തെ വസതിയിലുമെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |