പൂനെ:ശാസ്‌ത്രത്തെ ജനകീയമാക്കാൻ നിരന്തരം ശ്രമിച്ചിരുന്ന മഹാ പ്രതിഭയായിരുന്നു താണുപത്മനാഭൻ. മുന്നൂറിലേറെ പോപ്പുലർ സയൻസ് പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ശാസ്‌ത്രത്തെ ജനകീയമാക്കാനുള്ള അദ്ദേഹത്തിന്റെ ഏറ്റവും വലിയ യത്നമാണ് ഭാര്യ വസന്തി പത്മനാഭനൊപ്പം രചിച്ച ദ ഡാൺ ഒഫ് സയൻസ് ( ശാസ്‌ത്രത്തിന്റെ ഉദയം )എന്ന ഗ്രന്ഥം. നിരവധി ശാസ്‌ത്രശാഖകളുടെ പ്രാചീന ചരിത്രം മുതൽ ആധുനിക കാലത്ത് ഐസക് ന്യൂട്ടൺ വരെയുള്ള ചരിത്രമാണ് 24 അദ്ധ്യായങ്ങളിൽ ഈ പുസതകത്തിൽ വിവരിക്കുന്നത്. ചൈനീസ്, പോർച്ചുഗീസ്, പോളിഷ് ഭാഷകളിൽ വിവർത്തനം ചെയ്‌തിട്ടുള്ള പുസതകത്തിന്റെ മലയാളം പതിപ്പ് താമസിയാതെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കും.
എൺപതുകളുടെ മദ്ധ്യത്തിൽ സയൻസ് ഏജ് എന്ന പോപ്പുലർ മാഗസിനിൽ ദ സ്റ്റോറി ഒഫ് ഫിസിക്സ് എന്ന താണു പത്മനാഭന്റെ പരമ്പര പ്രശസ്‌തമായിരുന്നു. കുട്ടികൾക്കും സാധാരണക്കാർക്കും വേണ്ടി ഭൗതിക ശാസ്‌ത്രത്തിന്റെ ചരിത്രം അദ്ദേഹം അതിൽ രസകരമായി വിവരിച്ചു. ഇന്ത്യയിലെ സയൻസ് ജേർണലിസത്തിന്റെ പിതാവായ സുരേന്ദ്ര ഝാ ആയിരുന്നു മാഗസിൻ എഡിറ്റർ. അദ്ദേഹത്തിന്റെ ലിറ്റിൽ സയൻസ് എന്ന കോളവും പ്രശസ്‌തമായിരുന്നു. അദ്ദേഹം താണുപത്മനാഭന്റെ പംക്തി ഹിന്ദയിലേക്ക് പരിഭാഷപ്പെടുത്തിയതും വൻ ഹിറ്റായി. തുടന്ന് പല ഭാഷകളിൽ പരിഭാഷകളുണ്ടായി.
ശാസ്ത്ര വിഷയങ്ങളെ പറ്റി നിരന്തരം എഴുതിയ താണുപത്മനാഭൻ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. മൂന്ന് വാല്യങ്ങളുള്ള തിയറിറ്റിക്കൽ ഫിസിക്‌സ് പല സർവകലാശാലകളിലും പാപുസ്തകമാണ്. പ്രപഞ്ചോൽപ്പത്തിയെ പറ്റിയുള്ള ആഫ്റ്റർ ദ ഫസ്റ്റ് ത്രീ മിനിറ്റ്സ് - സ്റ്റോറി ഒഫ് ഔവർ യൂണിവേഴ്സ്, ക്വാണ്ടം സിദ്ധാന്തം ലളിതമായി വിശദീകരിക്കുന്ന ക്വാണ്ടം തീംസ് - ദ ചാംസ് ഒഫ് ദ മൈക്രോ വേൾഡ് തുടങ്ങി ഈടുറ്റ പതിമ്മൂന്ന് പുസ്‌കങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
മകൾ ഹംസയുടെ പേര്
ഛിന്ന ഗ്രഹത്തിന്
താണുപത്മനാഭന്റെ മകൾ ഹംസയും ആസ്ട്രോ ഫിസിസിസ്റ്റാണ്. സൗരയൂഥത്തിൽ ചൊവ്വ, വ്യാഴം ഗ്രഹങ്ങൾക്കിടയിലുള്ള ഒരു ഛിന്ന ഗ്രഹത്തിന് പേര് ഹംസ പത്മനാഭൻ എന്നാണ്. അമേരിക്കയിലെ ഇന്റൽ കോർപ്പറേഷൻ സ്‌കൂൾ കുട്ടികൾക്കായി നടത്തിയ ഒരു മത്സരത്തിൽ വിജയിച്ചതിന്റെ അംഗീകാരമായാണ് ഛിന്ന ഗ്രഹത്തിന് ഹംസയുടെ പേരിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |