തിരുവനന്തപുരം : കേരള പി എസ് സി ആദ്യമായി നടത്തിയ പത്താം തലം പ്രാഥമിക പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പതിനാല് ജില്ലകളിലായി നടത്തിയ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. പി എസ് സിയുടെ വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്. പത്താം ക്ലാസ് യോഗ്യതയായി വരുന്ന തസ്തികളായ എൽ ഡി സി ഉൾപ്പടെയുള്ളവയിലേക്കും എൽ ജി എസ് എന്നിവയിലേക്ക് അപേക്ഷിച്ചവർക്കുമായാണ് പൊതു പ്രാഥമിക പരീക്ഷ നടന്നത്. ഫെബ്രുവരി, മാർച്ച്, ജൂലായ് മാസങ്ങളിൽ അഞ്ചു ഘട്ടങ്ങളിലായി നടന്ന പരീക്ഷയിൽ 15 ലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇത്തരത്തിൽ പരീക്ഷ നടത്തിയതിൽ ഉദ്യോഗാർത്ഥികളിൽ ഒരു വിഭാഗം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വിവിധ ഘട്ടമായി നടത്തിയപ്പോൾ അവയിൽ ചില പരീക്ഷകളിലെ ചോദ്യങ്ങൾ നിലവാരം പുലർത്തിയില്ലെന്ന ആക്ഷേപമാണ് ഉയർന്നത്. എന്നാൽ വിവിധ ഘട്ടങ്ങളിലായി പരീക്ഷ നടന്നതിനാൽ മാർക്ക് സമീകരണം നടത്തിയാണ് മൂല്യനിർണ്ണയം പൂർത്തീകരിച്ചതെന്നാണ് പി എസ് സി നൽകുന്ന വിശദീകരണം.
നവംബർ, ഡിസംബർ മാസങ്ങളിലായി നടക്കുന്ന അന്തിമ പരീക്ഷകൾ എഴുതുവാൻ അർഹത നേടിയവരുടെ പട്ടികയാണ് ഇപ്പോൾ പ്രസിദ്ധീകരിക്കുന്നത്. പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിൽ ഓരോ ജില്ലയിലേക്കും പ്രത്യേകം കട്ട് ഒഫ് നിശ്ചയിച്ചാണ് ഏകീകൃത പട്ടിക പ്രസിദ്ധീകരിച്ചത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള ഉദ്യോഗാർത്ഥികളുടെ എണ്ണത്തിന്റെ ആറിരട്ടിയെങ്കിലും വരുന്ന ഉദ്യോഗാർത്ഥികളെയാണ് പട്ടികയിലുൾപ്പെടുത്തുന്നത്. സംവരണ വിഭാഗങ്ങളെയും ആവശ്യമായ തോതനുസരിച്ച് ഉൾപ്പെടുത്തും.
ലക്ഷക്കണക്കിന് അപേക്ഷകൾ ലഭിക്കുന്ന തസ്തികകളിലേക്ക് ആദ്യഘട്ടത്തിൽ പ്രാഥമിക പരീക്ഷയും തുടർന്ന് ഓരോ തസ്തികയ്ക്കും ജോലി സ്വഭാവമനുസരിച്ച് കഴിവും പ്രാപ്തിയും പരിശോധിക്കുന്ന പ്രത്യേക അന്തിമപരീക്ഷയും നടത്തണമെന്ന ഏറെക്കാലത്തെ ആവശ്യമാണ് പുതിയ പരീക്ഷാ പരിഷ്‌കരണത്തിലൂടെ നടപ്പിലാക്കിയതെന്ന് പി എസ് സി അറിയിച്ചു. കൊവിഡ് സാഹചര്യത്തിലും ഓഫീസ് പൂർണ്ണമായ തോതിൽ പ്രവർത്തിച്ചതിനാലാണ്
സമയബന്ധിതമായി അർഹതാപട്ടിക തയ്യാറാക്കാൻ സാധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |