തിരുവനന്തപുരം: ഏറെ നാളുകൾക്ക് ശേഷം സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് ആഹ്ലാദകരമായ അന്തരീക്ഷം ഒരുക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.
വിദ്യാകിരണം സംസ്ഥാന മിഷന്റെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൊവിഡാനന്തര വിദ്യാഭ്യാസം എങ്ങനെയാകണമെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ വേണം. കുട്ടികൾ നേരിടുന്ന സാമൂഹ്യ-മാനസിക-അക്കാഡമിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടപെടലുകളാണ് വേണ്ടത്. കുട്ടികൾക്ക് അദ്ധ്യാപകരോട് അപരിചിതത്വം തോന്നരുത്.
ദീർഘകാലം വീട്ടിൽ ചെലവഴിച്ച കുട്ടികളെ അടുത്തറിയുകയും അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് വികസിപ്പിക്കുകയും ചെയ്യണം. ഓൺലൈൻ പഠനത്തിലെ പോരായ്മകൾ പരിഹരിക്കണം. അദ്ധ്യാപകരുടെ പ്രൊഫഷണലിസം വർദ്ധിപ്പിക്കാൻ പരിശീലനം നൽകണം. അക്കാഡമിക് മാസ്റ്റർ പ്ലാൻ തുടരുന്നതോടൊപ്പം ജില്ലകളിൽ റിസോഴ്സ് ടീം രൂപീകരിക്കണം. ദേശീയതലത്തിൽ പ്രാവീണ്യമുള്ള വിദഗ്ദ്ധരെ പരിശീലനത്തിന്റെ ഭാഗമായി അണിനിരത്തണം.
ക്ലാസ് മുറികളെ ഡിജിറ്റൽ സൗഹൃദമാക്കാൻ വിപുലമായ പദ്ധതികൾ വേണം. 1015 കുട്ടികൾക്ക് ഒരു മെന്റർ എന്ന നിലയിൽ ഓരോ അദ്ധ്യാപകരെ നിശ്ചയിക്കണം. എല്ലാ മിഷനുകളുടെയും വിവിധ വകുപ്പുകളുടെയും പദ്ധതികൾ വിദ്യാകിരണം പദ്ധതികളുമായി സംയോജിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ വി.ശിവൻകുട്ടി, ഡോ. ആർ.ബിന്ദു, കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, തദ്ദേശസ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി രാജേഷ് സിംഗ്, പ്ലാനിംഗ് സെക്രട്ടറി ടിക്കാറാം മീണ, ഐ.ടി പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡയറക്ടർ കെ. ജീവൻബാബു, നവകേരളം കർമ്മ പദ്ധതി കോ-ഓർഡിനേറ്റർ ടി.എൻ. സീമ തുടങ്ങിയവർ പങ്കെടുത്തു.
പ്രതിവാര റേഷ്യോ 10ൽകൂടിയ വാർഡുകളിൽ ലോക്ഡൗൺ
തിരുവനന്തപുരം: പ്രതിവാര ഇൻഫക്ഷൻ റേഷ്യോ 10ൽ കൂടുതലുള്ള വാർഡുകളിൽ ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകന യോഗത്തിൽ പറഞ്ഞു. നിലവിൽ ഇത് 8 ശതമാനമാണ്. സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷൻ നിരക്ക് 90 ശതമാനത്തിൽ എത്തുന്നതിനാൽ സ്വകാര്യ ലാബുകളിലെ ആന്റിജൻ പരിശോധന നിറുത്തലാക്കും. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ അടിയന്തര ഘട്ടങ്ങളിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമാവും ആന്റിജൻ പരിശോധന. 65 വയസിനു മുകളിലുള്ളവരെ കണ്ടെത്തി വാക്സിനേഷൻ നൽകാൻ പ്രത്യേക ഡ്രൈവ് നടത്തും. വാക്സിനേഷൻ സ്വീകരിക്കാത്തവരിലാണ് മരണനിരക്ക് കൂടുതലെന്നതിനാൽ ബോധവത്കരണ നടപടികൾ ശക്തമാക്കും.
ജില്ലകളിൽ നിലവിൽ നടത്തുന്ന സമ്പർക്കാന്വേഷണത്തിന്റെ മൂന്നോ നാലോ ഇരട്ടി ഇനി മുതൽ നടത്തണം. ആർ.ആർ.ടി.കൾ, അയൽപക്ക സമിതികൾ എന്നിവരെ ഉപയോഗിച്ച് സമ്പർക്കവിലക്ക് ഉറപ്പാക്കണം. രോഗലക്ഷണമില്ലാത്തവർ ടെസ്റ്റിംഗ് നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |