കിളിമാനൂർ: കൊവിഡാനന്തര ടൂറിസം സാദ്ധ്യതകൾ തേടുകയാണ് കിളിമാനൂരിലെ ടൂറിസം കേന്ദ്രങ്ങൾ. പലപ്പോഴായി ലോക്ക് ഡൗണിൽ പ്രതീക്ഷയറ്റ പല ടൂറിസം കേന്ദ്രങ്ങളും പ്രതീക്ഷയോടെ സഞ്ചാരികളെകാത്തിരിക്കുകയാണ്, ഒപ്പം ഇവിടുത്തെ പ്രകൃതി ഭംഗി ആസ്വദിക്കാനെത്തുന്ന സഞ്ചാരികളെ വരവേൽക്കാൻ സമസ്ത മേഖലകളും ഒരുങ്ങിക്കഴിഞ്ഞു.
കിളിമാനൂർ കൊട്ടാരം, കടലുകാണിപ്പാറ, മൂൻമുട്ടി, ജഡായു എർത്ത് സെന്റർ തുടങ്ങിയ ഒട്ടനവധി ടൂറിസം കേന്ദ്രങ്ങളാണ് കിളിമാനൂരിലും പ്രാന്ത പ്രദേശങ്ങളിലുമായി കെട്ടുപിണഞ്ഞ് കിടക്കുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വെക്കേഷൻ കാലഘട്ടത്തിലും ഓണക്കാലത്തുമൊക്കെ സജീവമായി ടൂറിസ്റ്റുകളെ ആകർഷിച്ചിരുന്ന പ്രദേശങ്ങളെല്ലാം ആളും, അരവും ഒഴിഞ്ഞ് മൂകമായിരുന്നു. കൊവിഡ് വ്യാപനം ശക്തമായതോടെ വികസന പ്രവർത്തനങ്ങളെല്ലാം താളംതെറ്റിയിരുന്നു. എന്നാലിപ്പോൾ ടൂറിസം കേന്ദ്രങ്ങളുടെ വികസനപ്രവർത്തനങ്ങൾ പുനരാരംഭിച്ചു കഴിഞ്ഞു.
കാടുമൂടി വികസനം നിലച്ച എല്ലാ മേഖലകളും ഇപ്പോൾ പുനപ്രവർത്തനം നടത്തി സഞ്ചാരികളെ വരവേൽക്കാനായി ഒരുക്കിക്കഴിഞ്ഞു.
** കിളിമാനൂർ കൊട്ടാരം:- ലോക പ്രശസ്തചിത്രകാരൻ രാജ രവിവർമ്മയുടെ ജന്മഗൃഹം. അഞ്ചാം വയസുമുതൽ കരിക്കട്ട കൊണ്ട് ചിത്രങ്ങൾ കോറിയിട്ടത് ഈ കൊട്ടാരത്തിന്റെ ചുവരുകളിലാണ്. പതിനഞ്ച് ഏക്കറിൽ കേരളീയ ശൈലിയിലുളള നാലുകെട്ടും കുളങ്ങളും കാവുമെല്ലാം ചേർന്നതാണ് നാനൂറോളം വർഷം പഴക്കമുളള ഈ കൊട്ടാരം. അദ്ദേഹത്തിന്റെ ഓർമ്മകൾ നിലനിറുത്താൻ സാംസ്കാരിക നിലയവും ഇവിടുണ്ട്.
**കടലുകാണി പാറ:- സംസ്ഥാന പാതയിൽ കാരേറ്റ് നിന്നും 5 കിലോമീറ്റർ മാറി പുളിമാത്ത് പഞ്ചായത്തിലെ താളിക്കുഴിക്ക് സമീപം സ്ഥിതി ചെയ്യുന്നു. കിഴക്ക് സഹ്യാദ്രിക്കും പടിഞ്ഞാറ് അറബിക്കടലിനും അഭിമുഖമായി ആനയുടെ ആകൃതിയിൽ പരസ്പരം തൊടാത്ത ആറ് കൂറ്റൻ പാറകൾ. ഇവിടെ നിന്നാൽ അറബിക്കടലിനെയും, അതിലൂടെയുള്ള കപ്പലുകളെയും കാണാം. ഇവിടെ പാറയിൽ നിന്ന് 50 അടി താഴ്ചയിൽ ഒരു ഗുഹാക്ഷേത്രം, ഇവിടെ നൂറ്റാണ്ടുകൾക്കപ്പുറം സന്യാസിമാർ തപസനുഷ്ഠിച്ചിട്ടുണ്ടെന്ന് ഐതിഹ്യം. 1. 87 കോടി രൂപയുടെ രണ്ടാം ഘട്ട വികസനം ആരംഭിച്ചപ്പോഴാണ് കൊവിഡ് എത്തിയത്.
** മീൻമുട്ടി:-സംസ്ഥാന പാതയിൽ കിളിമാനൂരിൽ ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ കുമ്മിൾ, പഴയകുന്നുമ്മൽ പഞ്ചായത്തുകൾക്ക് അതിരുകളിൽ ഇരുന്നൂടി എന്ന ഗ്രാമത്തിലാണ് മീൻമുട്ടി. പാറക്കെട്ടുകൾക്ക് മുകളിലൂടെ ഒഴുകിയിറങ്ങുന്ന അരുവി 50 അടിയോളം താഴ്ചയിലേക്ക് പതിക്കുന്ന മനോഹര ദൃശ്യം. വെള്ളച്ചാട്ടത്തിന് താഴെ മീനുകൾ പാറകളിൽ മുട്ടിയുരുമ്മി നിൽക്കുന്ന കാഴ്ചയും ഇവിടെ കാണാം. അതുകൊണ്ടാണത്രെ മീൻമുട്ടിയെന്ന് വെള്ളച്ചാട്ടത്തിന് പേര് ലഭിച്ചത്. ശ്രീനാരായണഗുരുവിന്റെ ദർശനം കൊണ്ട് ചരിത്ര പ്രാധാന്യവും ഈ സ്ഥലത്തിനുണ്ട്.
** ജഡായു എർത്ത് സെന്റർ: - തിരുവനന്തപുരം -കൊല്ലം ജില്ലാതിർത്തിയിൽ ചടയമംഗലത്ത് സമുദ്ര നിരപ്പിൽ നിന്നും 750 അടി ഉയരത്തിലും 250 അടി നീളത്തിലും 200 അടി വീതിയിലും ആയിരം കോടി ചെലവിൽ നൂറ് ഏക്കറിൽ പുരാണവും ഐതിഹ്യവും സാഹസിക വിനോദവും, ഹെൽത്ത് ടൂറിസവും, പിൽഗ്രിം ടൂറിസവുമൊക്കെയായി സംസ്ഥാനത്ത് ആരംഭിച്ച ആദ്യ ഹെലികോപ്ടർ ടൂറിസം പദ്ധതി.
കിളിമാനൂരിൽ നിന്ന് എളുപ്പമെത്താം
1. ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ പാലോട്
2.വെള്ളാണിക്കൽ പാറമുകൾ വെഞ്ഞാറമൂട്
3.ബ്രൈമൂർ വെള്ളച്ചാട്ടം പാലോട്
4.മങ്കയം വെള്ളച്ചാട്ടം
5.എണ്ണപ്പന ഗവേഷണ കേന്ദ്രം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |