ഛണ്ഡീഗഢ്: പുതിയ പഞ്ചാബ് മുഖ്യമന്ത്രിയെ ഇന്നോ നാളെയോ പ്രഖ്യാപിക്കും. മുൻ പി സി സി അദ്ധ്യക്ഷൻ സുനിൽ ജാഖറിനാണ് സാദ്ധ്യത കൂടുതൽ. സോണിയാ ഗാന്ധിയുടെ വിശ്വസ്തയായ അംബികാ സോണി, വിജയ് ഇന്ദര്‍ സിംഗ്ല, കുല്‍ജിത്ത് സിംഗ് നാഗ്ര എന്നിവരും പരിഗണനാ പട്ടികയിലുണ്ട്.
പിസിസി അദ്ധ്യക്ഷനായ നവ്‌ജോത് സിംഗ് സിദ്ദു മുഖ്യമന്ത്രിയാകാൻ സാദ്ധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ. സിദ്ദുവിനെ മുഖ്യമന്ത്രിയാക്കിയാൽ അംഗീകരിക്കില്ലെന്ന് അമരീന്ദർ സിംഗ് അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ആറുമാസം മാത്രം ശേഷിക്കെ വെല്ലുവിളി ഏറ്റെടുക്കാന്‍ കഴിയുന്ന ജനകീയ മുഖമാണ് ഹൈക്കമാന്‍ഡ് തേടുന്നത്.
മുഖ്യമന്ത്രി ഹിന്ദുവും, പിസിസി അദ്ധ്യക്ഷൻ ജാട്ട് സിഖ് സമുദായംഗവുമായാൽ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രിയെ മാറ്റുക എന്ന ലക്ഷ്യത്തോടെ ഹൈക്കമാൻഡ് നേരിട്ട് ഇന്നലെ നിയമസഭാകക്ഷിയോഗം വിളിച്ചതോടെയാണ് അമരീന്ദർ സിംഗ് ഗവർണർക്ക് രാജി സമർപ്പിച്ചത്.
അമരീന്ദറിൽ അവിശ്വാസം രേഖപ്പെടുത്തി 50 എം.എൽ.എമാർ ഹൈക്കമാൻഡിന് കത്തെഴുതിയിരുന്നു. അമരീന്ദർ ഹൈക്കമാൻഡിന്റെ 18 ഇന പരിപാടിയും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും നടപ്പാക്കിയില്ലെന്നും ആരോപിച്ച അവർ നിയമസഭാകക്ഷിയോഗം വിളിക്കണമെന്നും അമരീന്ദറിനെ മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |