ന്യൂഡൽഹി: പഞ്ചാബിലെ പുതിയ മുഖ്യമന്ത്രിയായി മുതിർന്ന കോൺഗ്രസ് നേതാവ് സുഖ്ജീന്തർ സിംഗ് രൺധാവയെ തിരഞ്ഞെടുത്തു. കോൺഗ്രസ് ലെജിസ്‌ളേച്ചർ പാർട്ടി യോഗത്തിലാണ് രൺധാവയുടെ പേര് തീരുമാനിച്ചത്. ഭരത് ഭൂഷൺ അഷു, കരുണ ചൗധരി എന്നിവരെ ഉപമുഖ്യമന്ത്രിമാരായും തിരഞ്ഞെടുത്തു. പാർട്ടിയിലെ തർക്കങ്ങളെത്തുടർന്ന് ശനിയാഴ്‌ചയാണ് ക്യാപ്‌റ്റൻ അമരീന്ദർ സിംഗ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്. 2022 മാർച്ച് മാസം വരെയാണ് പുതിയ മുഖ്യമന്ത്രിയുടെ കാലാവധി.
അമരീന്ദർ മന്ത്രിസഭയിൽ ജയിൽ-സഹകരണ വകുപ്പ് മന്ത്രിയായിരുന്നു 62കാരനായ രൺധാവ. പരമ്പരാഗത കോൺഗ്രസ് കുടുംബാംഗമായ അദ്ദേഹം അമരീന്ദർ-സിദ്ദു തർക്കത്തിൽ സിദ്ദുവിന്റെ വക്താവായി പ്രവർത്തിച്ചു. 2017ൽ തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കാൻ അമരീന്ദർ സിംഗ് പരാജയപ്പെട്ടു എന്ന പേരിലാണ് രൺധാവ മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞത്. ദേര ബാബ നാനാക് മണ്ഡലത്തിൽ നിന്നും 2012ലും 2017ലും വിജയിച്ചു.
പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദുവിനോ, മുൻ പിസിസി അദ്ധ്യക്ഷൻ സുനിൽ ജഘറോ മുഖ്യമന്ത്രിയാകുമെന്ന് ആദ്യഘട്ട ആലോചന നടന്നു. പിന്നീട് വനിതാ മുഖ്യമന്ത്രിയാകും സംസ്ഥാനത്തുണ്ടാകുക എന്ന് വാർത്തകളുണ്ടായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് അംബികാ സോണി സ്ഥാനം ഏറ്റെടുക്കാൻ വിമുഖത പ്രകടിപ്പിച്ചു. അംബികാ സോണി ഡൽഹിയിലെ വസതിയിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തുകയാണ്. എന്നാൽ താനല്ല ആരാണ് മുഖ്യമന്ത്രിയെന്ന് വൈകാതെ അറിയാമെന്നായിരുന്നു മുൻപ് രൺധാവ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |