അവതാരവൈശിഷ്ട്യമുണ്ടെങ്കിലും പത്നീവിയോഗം സാധാരണ മനുഷ്യരെപ്പോലെ ശ്രീരാമനെയും വല്ലാതെ ഉലച്ചു. വിഷാദവും വികാരപാരവശ്യവും അധികമായപ്പോൾ രാമൻ മ്ലാനവദനനായി. ജ്യേഷ്ഠന്റെ ഹൃദയം വിരഹാഗ്നിയിൽ വെന്തുരുകുകയാണെന്ന് ലക്ഷ്മണന് മനസിലായി. ക്ഷണികവികാരങ്ങൾ അടിമപ്പെടരുതെന്ന് മുമ്പൊക്കെ അനുജനെ ഉപദേശിച്ചിട്ടുള്ള ശ്രീരാമന് ദുഃഖം അടക്കാൻ ആയില്ല. ആ കണ്ണുകൾ നിറഞ്ഞു. ചുടുനെടുവീർപ്പുകളോടെ ഗദ്ഗദസ്വരത്തിൽ അദ്ദേഹം സ്വയം പഴിക്കാൻ തുടങ്ങി. അല്ലയോ ലക്ഷ്മണാ, ഞാൻ മഹാപാപിയാണോ? ഭൂമിയിൽ എന്നെപ്പോലൊരു പാപിയുണ്ടാകില്ല. ദുഃഖഭാരത്താൽ ഹൃദയം ഇതുപോലെ പിളരുന്ന രണ്ടാമൻ എങ്ങുമുണ്ടാകില്ല. അനേകം പാപകർമ്മങ്ങൾ ഒരു പക്ഷേ ഞാൻ ചെയ്തിട്ടുണ്ടാകാം. പോയ ജന്മത്തിൽ ചെയ്തുകൂട്ടിയ പാപകർമ്മങ്ങൾ എന്നെ പിന്തുടരുകയാണോ? നോക്കൂ എന്തെല്ലാം ദുഃഖങ്ങളാണ് എന്നെ വേട്ടയാടുന്നത്. രാജ്യം നഷ്ടപ്പെട്ടു. ബന്ധുജനങ്ങളെ പിരിയേണ്ടിവന്നു. പിതാവിന്റെ മരണം, പെറ്റമ്മയെ പിരിഞ്ഞിരിക്കൽ അങ്ങനെ എന്തെല്ലാം ദുരിതങ്ങൾ. എല്ലാം ചിന്തിക്കുമ്പോൾ നൊമ്പരം പർവതം പോലെ വളരുന്നു.
വനവാസത്തിന് ആദ്യമെത്തിയപ്പോൾ ദുഃഖങ്ങളെല്ലാം ശമിച്ചിരുന്നു. സീതയുടെ വേർപാടോടെ അതെല്ലാം ആളിക്കത്തുന്നു. എരിതീയിൽ ഉണക്കവിറക് ഇട്ട അവസ്ഥ. സീതയുടെ കാര്യം ആലോചിക്കാൻ പോലും കരുത്തില്ല. ദുഷ്ടനായ രാക്ഷസൻ പതുങ്ങിപ്പതുങ്ങി വന്ന് അവളെ അപഹരിച്ചിരിക്കാം. ആ സമയത്ത് അവൾ ഭയന്ന് ദയനീയമായി വിലപിച്ചിരിക്കാം. രക്തചന്ദനമണിയുമ്പോൾ ശോഭിക്കുന്ന ആ മാറിടങ്ങൾ മങ്ങിയിരിക്കാം. അതോ ചോര പുരണ്ടിരിക്കുമോ. മധുരമൊഴിയുതിരുന്ന ആ മനോഹരവദനത്തെ രാക്ഷസൻ വിഴുങ്ങിയിരിക്കാം. അമൂല്യ രത്നഹാരങ്ങളണിയുന്ന സീതയുടെ കഴുത്ത് ദുഷ്ടനിശാചരൻ കീറിപ്പിളർന്ന് ചോരകുടിച്ചിരിക്കുമോ എന്നാണ് എന്റെ ഉത്കണ്ഠ. ഞാനില്ലാത്ത സമയത്ത് രാക്ഷസൻ വലിച്ചിഴക്കുമ്പോൾ അവൾ പൊട്ടിക്കരഞ്ഞിരിക്കാം. ഈ പാറപ്പുറത്ത് എന്റെ സമീപമിരുന്ന് പുഞ്ചിരിയോടെ കളിവാക്കുകൾ സീത പറഞ്ഞിരുന്നത് നിനക്ക് ഓർമ്മയില്ലേ? സ്ഫടികം പോലുള്ള ജലം നിറഞ്ഞ ഗോദാവരി അവൾക്ക് എത്രമാത്രം പ്രിയപ്പെട്ടതാണ്. അവിടേക്ക് അവൾ പോയിരിക്കുമോ? ഇല്ല.. ഒറ്റയ്ക്ക് അങ്ങനെ സീത പോകാറില്ലല്ലോ.
ദേവിയുടെ മുഖം താമരപ്പൂവിന് തുല്യം. കണ്ണുകളാകട്ടെ താമരദളങ്ങൾ പോലെയും താമരപ്പൂ സീതയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഒരുപക്ഷേ താമരപ്പൂവിറുക്കാൻ അവൾ പോയതാകുമോ? അതിന് സാദ്ധ്യതയില്ല. എന്നോടൊപ്പമല്ലാതെ അങ്ങനെ അവൾ പോകാറില്ല. സുന്ദരമായ പൂക്കൾ നിറഞ്ഞതും വിചിത്രവർണപ്പറവകളുടെ കളകളാരവമുയരുന്ന വൃക്ഷത്തോപ്പിലേക്ക് സീത പോയതാവുമോ? ഒറ്രയ്ക്ക് ഒരിക്കലും ദേവി അങ്ങനെ പോയിട്ടില്ലല്ലോ. അല്ലയോ ആദിത്യ ഭഗവാനേ സർവലോകങ്ങളിലേയും സകലകർമ്മങ്ങളുടെ സാക്ഷിയാണല്ലോ ഭഗവാൻ. സത്യാസത്യങ്ങൾക്കും ദൃക്സാക്ഷിയാണ് അങ്ങ്. എന്റെ പ്രിയതമയായ ദേവ എങ്ങോട്ടാണ് പോയത്? അവളെ ആരെങ്കിലും അപഹരിച്ചതാണോ? സത്യാവസ്ഥ എന്നോട് പറഞ്ഞാലും. സർവചരാചരങ്ങൾക്കും താങ്ങായ വായുഭഗവാനേ ഏതുദിക്കിൽ എന്തു നടന്നാലും അറിയുന്നവനാണല്ലോ അങ്ങ്. എന്റെ സഹധർമ്മിണി വഴിയിലെങ്ങാനും നിൽക്കുന്നത് കണ്ടോ? അതോ അവൾക്കെന്തെങ്കിലും ആപത്ത് പിണഞ്ഞോ? ഇപ്രകാരം വിലപിച്ചുകൊണ്ട് ശ്രീരാമൻ നാലുപാടും വിഷണ്ണനായി അലഞ്ഞു. ജ്യേഷ്ഠന്റെ ദുരവസ്ഥ കണ്ട് വ്യസനം തോന്നിയെങ്കിലും ആത്മബലം കൈവിടാതെ രാമനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
അല്ലയോ ജ്യേഷ്ഠാ, അങ്ങ് ദുഃഖമടക്കി ധൈര്യം വീണ്ടെടുത്താലും. ഉത്തമപുരുഷന്മാർക്ക് എത്ര കഠിനമായ വിഘ്നങ്ങളും വിഷാദങ്ങളും വന്നാലും അവർ തളരില്ല. അങ്ങയുടെ ചിത്തം ചഞ്ചലമാകരുതേ. ലക്ഷ്മണൻ സ്നേഹപൂർണമായി സാന്ത്വനവചനങ്ങൾ പറഞ്ഞെങ്കിലും രാമഹൃദയം ആശ്വാസം പൂണ്ടില്ല. അത്രമാത്രം ദുഃഖിതനായിരുന്നു അദ്ദേഹം.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |