ഒല്ലൂർ: പുത്തൂർ പഞ്ചായത്തിൽ അപ്രതീക്ഷിതമായുണ്ടായ മിന്നൽച്ചുഴലിക്കാറ്റിന്റെ കാരണം പരിശോധിക്കാൻ കേന്ദ്ര കാലാവസ്ഥാ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റവന്യൂമന്ത്രി കെ. രാജൻ. മിന്നൽച്ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങളിൽ ആദ്യഘട്ട സഹായവിതരണം നടത്തുകയായിരുന്നു മന്ത്രി.
ദുരന്തമുണ്ടാകുമ്പോൾ സംസ്ഥാന ജില്ലാ ദുരന്തനിവാരണ പ്ലാനുകൾക്ക് പുറമേ പ്രാദേശിക അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനതല പ്ലാനുകൾ തയ്യാറാക്കിയിട്ടുണ്ട്. നദികളിൽ വന്നടിയുന്ന എക്കലും മണ്ണും നീക്കം ചെയ്യാനായി ജലാശയ പുനരുജ്ജീവനത്തിനും സർക്കാർ പ്രത്യേക പരിഗണന നൽകുന്നുണ്ട്. നെതർലാൻഡ് മാതൃകയിൽ റൂം ഫോർ റിവർ പദ്ധതി നടപ്പിലാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ദുരന്ത ഘട്ടങ്ങളിൽ ജനങ്ങളെ പുനരധിവസിപ്പിക്കാനായി മൾട്ടി പർപ്പസ് ഷെൽട്ടറുകൾ സ്ഥാപിക്കുന്ന പ്രവർത്തനം സംസ്ഥാനത്ത് പുരോഗമിക്കുകയാണ്.
പീച്ചി, കൈനൂർ, പുത്തൂർ വില്ലേജുകളിലെ മിന്നൽച്ചുഴലിക്കാറ്റുണ്ടായ പ്രദേശത്തെ കുടുംബങ്ങൾക്ക് നഷ്ടപരിഹാര തുക നൽകി. 27 പേർക്ക് വീടിന് ധനസഹായവും 4 പേർക്ക് കന്നുകാലി തൊഴുത്തിന് നാശനഷ്ടം സംഭവിച്ചതിനുള്ള ധനസഹായവും ചേർത്ത് ആകെ 14.22 ലക്ഷമാണ് എസ്.ഡി.ആർ.എഫിൽ നിന്ന് അടിയന്തര ധനസഹായമായി നൽകിയത്. നാല് വിഭാഗങ്ങളിലായാണ് ധനസഹായം വിതരണം ചെയ്തത്. ചുഴലിക്കാറ്റിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച രണ്ട് കുടുംബങ്ങൾക്ക് 52,700 രൂപയും തൊഴുത്ത് നഷ്ടമായ നാല് പേർക്ക് 2,100 രൂപ വീതം 8,400 രൂപയും പട്ടയമില്ലാത്ത ഭൂമിയിൽ ഭാഗികമായി തകർന്ന വീടുകൾക്ക് 6.5 ലക്ഷം രൂപയും വീടിന് നാശനഷ്ടം സംഭവിച്ചവർക്ക് 7.63 ലക്ഷം രൂപയുമാണ് വിതരണം ചെയ്തത്.
നിലവിലുള്ള മാനദണ്ഡം അനുസരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിക്കാനും തീരുമാനമായി. രക്ഷാപ്രവർത്തകരെ ആദരിച്ചു. കളക്ടർ ഹരിത വി. കുമാർ അദ്ധ്യക്ഷയായി. ആർ.ഡി.ഒ പി. എ വിഭൂഷൺ, ഡെപ്യൂട്ടി കളക്ടർ മധുസൂദനൻ, തഹസിൽദാർ ടി. ജയശ്രീ, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ.ആർ രവി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |