നെടുമങ്ങാട്: നൂറ് ശതമാനം ഭവനസാക്ഷാത്കാരം എന്ന ചരിത്ര നേട്ടം കരസ്ഥമാക്കുന്ന പ്രഥമ തദ്ദേശ സ്ഥാപനമാവുകയാണ് നെടുമങ്ങാട് നഗരസഭ. ഗുണഭോക്തൃ പട്ടികയിൽപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും വീട് അനുവദിച്ച് നിർമ്മാണം പൂർത്തിയാക്കി എന്നതാണ് നേട്ടം. ഇതുവരെ 1,929 വീടുകളാണ് നഗരസഭാ പരിധിയിൽ നിർമ്മിച്ചത്. കൊവിഡ് സൃഷ്ടിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ത്യാഗ സന്നദ്ധമായ മനസുമായി നഗരസഭ കൗൺസിലും ജീവനക്കാരും നടത്തിയ കൂട്ടായ പ്രയത്നത്തിന്റെ ഫലമാണ് ഇത്രയും വീടുകളുടെ പൂർത്തീകരണം. സർക്കാർ വിഹിതത്തിന് പുറമെ, 'ഹഡ്‌ക്കോ'യിൽ നിന്ന് വായ്പ എടുത്ത 30 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി ഫലപ്രാപ്തിയിൽ എത്തിച്ചത്. പാതി വഴിയിൽ പണി നിലച്ച വീടുകൾ പൂർത്തീകരിക്കാൻ നിർമ്മാണ ജോലികളിൽ പങ്കുചേർന്നും സ്വകാര്യ സംരംഭകരെ കണ്ടെത്തി സഹായങ്ങൾ സ്വീകരിച്ചുമാണ് ശ്രദ്ധേയമായ നേട്ടം കൈയടക്കിയത്. നഗരസഭയെ പിന്തുണച്ച് കുടുംബശ്രീയുടെ കീഴിലുള്ള വനിതാ കൺസ്ട്രക്ഷൻ യൂണിറ്റ് മുന്നിട്ടിറങ്ങിയതും ഉപകാരമായി. കെട്ടിടം പണിയും കിണറും പൈപ്പ് ലൈനുകളും പെയിന്റിഗും തറ ഡിസൈനിംഗുമെല്ലാം സ്ത്രീ തൊഴിലാളികളുടെ മേൽനോട്ടത്തിലായിരുന്നു.
*പൂർത്തീകരണ പ്രഖ്യാപനവും ഗൃഹപ്രവേശവും
ലൈഫ് ഭവന പദ്ധതി പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വീടുകൾ നിർമ്മിച്ച നെടുമങ്ങാട് നഗരസഭയിൽ പദ്ധതി നിർവഹണ പൂർത്തീകരണ പ്രഖ്യാപനവും ഗൃഹപ്രവേശവും ആഘോഷമായി. മന്ത്രി ജി.ആർ. അനിൽ പ്രഖ്യാപനം നടത്തി പതിനാറാം കല്ല് വാർഡിൽ നെട്ടക്കോണത്ത് നിർമിച്ച വീടിന്റെ താക്കോൽ ദാനവും ഗൃഹപ്രവേശവും നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.സതീശൻ സ്വാഗതം പറഞ്ഞു. നഗരസഭാ വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായർ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ അജിത, വസന്തകുമാരി, സിന്ധു, നഗരസഭാ സെക്രട്ടറി ഷെറി, വിവിധ വാർഡുകളിലെ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |