തൃശൂർ : കന്നിമാസം പിറന്നോ എന്ന് അറിയാൻ നായകൾക്ക് കലണ്ടർ നോക്കേണ്ടെന്നാണ് പ്രശസ്ത ഡയലോഗെങ്കിലും ആക്സൻ ജാൻവിയുടെ കരം പിടിക്കുന്നത് ശുഭമുഹൂർത്തം കുറിച്ചിട്ടാണ്. ചിങ്ങമാസം എങ്ങനെയെങ്കിലും തീർന്ന് കന്നിമാസം എത്തിയാൽ മതിയെന്ന ഇവരുടെ കാത്തിരിപ്പാണ് ഇന്ന് അവസാനിക്കുന്നത്. ഇന്ന് തൃശൂരിൽ നടക്കുന്ന കുടുംബത്തിൽ പിറന്ന നായകളുടെ വിവാഹകാര്യമാണ് പറഞ്ഞു വരുന്നത്.
വാടാനപ്പിള്ളി സ്വദേശികളായ ഷെല്ലിയുടെയും മക്കളുടെയും വീട്ടിലെ നായയാണ് ആക്സിഡ്. ബീഗിൾ ഇനത്തിൽ പെട്ട ആക്സിഡ് പുരനിറഞ്ഞതോടെയാണ് വീട്ടുകാർ ഒരു തുണവേണ്ടെ എന്ന കാര്യം ചിന്തിച്ചത്. ആയതിനാൽ അറേഞ്ച്ഡ് മാര്യേജിനായി നിരവധി ആലോചനകൾ നടത്തിയെങ്കിലും ആക്സിഡിന് പറ്റിയ തുണ പുന്നയൂർക്കുളത്തുനിന്നാണ് കണ്ടെത്തിയത്. അതും ബീഗിൾ ഇനത്തിൽപ്പെട്ട കുടുംബത്തിൽ കയറ്റാൻ യോഗ്യയായ സുന്ദരി ജാൻവിയെ. ഇന്ന് രാവിലെ 11 നും 12 നുമിടയ്ക്ക് പുന്നയൂർക്കുളത്തെ കുന്നത്തൂർമന ഹെറിറ്റേജിലാണ് ഇവരുടെ വിവാഹം.
നായകളുടെ വിവാഹത്തോട് അനുബന്ധിച്ച് പ്രീ വെഡിംഗ് ഫോട്ടോ ഷൂട്ട്, സേവ് ദ ഡേറ്റ് എന്നിങ്ങനെയുള്ള ന്യൂജൻ ചടങ്ങുകൾ എല്ലാം ഉണ്ടായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അമ്പതോളം പേർ ആക്സിഡിന്റെയും ജാൻവിയുടെയും വിവാഹത്തിൽ പങ്കെടുക്കും. ആക്സിഡിന്റെ വീടായ വാടനപ്പിള്ളിയിലേക്ക് ജാൻവി ഇന്ന് വലത് കാൽ വച്ച് കയറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |