തിരുവനന്തപുരം: അധികാരത്തിലെത്തിക്കഴിഞ്ഞാൽ ഭരണപരമായ കാര്യങ്ങളിൽ രാഷ്‌ട്രീയമായ വേർതിരിവ് പാടില്ലെന്ന് മന്ത്രിമാരോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ചട്ടങ്ങളും നിയമങ്ങളും മനസിലാക്കി ആ ചട്ടക്കൂടിൽ നിന്ന് മന്ത്രിമാർ പ്രവർത്തിക്കണം. അധികാരത്തിലെത്തിയാൽ ഒരു തരത്തിലുളള പക്ഷപാതിത്വവും പാടില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മത്സരം കഴിഞ്ഞു. ഇനി മുന്നിലുളളത് ജനം മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാർക്കുളള പരിശീലനപരിപാടി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മന്ത്രിമാരെപ്പോലെ ഭരണപരമായ കാര്യങ്ങളിൽ ഉദ്യോഗസ്ഥരുടെ പങ്കും പ്രധാനമാണ്. അവരുടെ അഭിപ്രായം ശരിയെന്ന് തോന്നിയാൽ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി മന്ത്രിമാരോട് ആവശ്യപ്പെട്ടു. ലൈഫ് പദ്ധതി ആശയം മുന്നോട്ടുവച്ചത് ഒരു ഉദ്യോഗസ്ഥനാണെന്ന് മുഖ്യമന്ത്രി മന്ത്രിമാരെ ഓർമ്മിപ്പിച്ചു. മൂന്ന് ദിവസത്തേക്കാണ് ഭരണ പരീശീലന പരിപാടി. ക്യാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖർ 'ഭരണസംവിധാനത്തെ അടുത്തറിയാം' എന്ന വിഷയത്തിൽ ആദ്യ ക്ളാസെടുത്തു.
ക്ളാസിനെത്തിയ മന്ത്രിമാരെ മുൻ ചീഫ് സെക്രട്ടറിയും ഐഎംജി ഡയറക്‌ടറുമായ കെ.ജയകുമാർ സ്വീകരിച്ചു. ദുരന്തങ്ങളും നേതൃത്വത്തിന്റെ വെല്ലുവിളികളും, മന്ത്രിമാർ വകുപ്പുകളുടെ നേതാക്കൾ എന്നീ വിഷയങ്ങളിലും മന്ത്രിമാർക്ക് ഇന്ന് പരിശീലനം ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |