കണ്ണൂർ: ഇടതുപക്ഷത്തെയും സിപിഎം സംസ്ഥാന ആക്‌ടിംഗ് സെക്രട്ടറിയെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എം.പി. സിപിഎം ആക്‌ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ വലിയ വർഗീയവാദിയാണെന്ന് വിമർശിച്ച സുധാകരൻ ശിഖണ്ഡിയോട് അദ്ദേഹത്തെ ഉപമിച്ചു. വിജയരാഘവനെ മുൻനിർത്തി സർക്കാർ മതമേലദ്ധ്യക്ഷന്മാരോട് യുദ്ധം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരെയും വിളിച്ച് പ്രശ്‌നം ഏറ്റവും വേഗം പരിഹരിക്കുകയാണ് വേണ്ടത്. മതമേലദ്ധ്യക്ഷന്മാരുമായി സർക്കാർ യുദ്ധം ചെയ്യാൻ പാടുണ്ടോയെന്നും കെ.സുധാകരൻ ചോദിച്ചു. ഇന്നത്തെ മതമേലദ്ധ്യക്ഷന്മാരുടെ യോഗം കോൺഗ്രസിന്റെ ഇടപെടലിന്റെ ഫലമാണ്. പ്രശ്‌നം പരിഹരിച്ചെന്ന് സർക്കാർ പറയുമ്പോഴും പിന്നീടും മതമേലദ്ധ്യക്ഷന്മാരിൽ നിന്നും ഇത്തരം പരാമർശമുണ്ടാകുകയാണ്.
വർഗീയത വളർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും വർഗീയ ചേരിതിരിവുണ്ടാക്കുന്ന ബിജെപിയുടെ പ്രവർത്തന ശൈലി കോൺഗ്രസും കേരളത്തിൽ ഏറ്റെടുത്തിരിക്കുകയാണെന്നാണ് എ.വിജയരാഘവൻ പറഞ്ഞത്. ഇതിന് രമേശ് ചെന്നിത്തല പിന്തുണ നൽകിയെന്നും അദ്ദേഹം ആരോപിച്ചു. ഇതിനെ വിമർശിച്ച പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, ഏത് യുഗത്തിലാണ് വിജയരാഘവൻ ജീവിക്കുന്നതെന്ന് ചോദിച്ചു. ഇപ്പോഴത്തെ പ്രശ്‌നം കുറേക്കാലം കൂടി തുടരട്ടെയെന്ന നയമാണ് സിപിഎമ്മിനെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |