തിരുവനന്തപുരം: വെസ്റ്റിൻഡീസിന്റെ ഇന്ത്യ പര്യടനത്തിലെ അവസാന ടി ട്വന്റി മത്സരം തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. സംസ്ഥാന കായികമന്ത്രി വി അബ്ദു റഹ്മാനാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. വെസ്റ്റിൻഡീസ് പര്യടനത്തിലെ ഒരു മത്സരം കേരളത്തിനു നൽകാമെന്ന് നേരത്തെ തന്നെ ബി സി സി ഐ കേരളാ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ടായിരുന്നു. അടുത്ത വർഷം ഫെബ്രുവരി 22നായിരിക്കും തിരുവനന്തപുരത്തെ മത്സരം നടക്കുക. മൂന്ന് ടി ട്വന്റികളും മൂന്ന് ഏകദിനങ്ങളും അടങ്ങുന്ന പരമ്പരയിലെ ആദ്യ ടി ട്വന്റി ഫെബ്രുവരി 15ന് കട്ടക്കിലും രണ്ടാം ടി ട്വന്റി ഫെബ്രുവരി 18ന് വിശാഖപട്ടണത്തും നടക്കും. അതിന് മുമ്പായി അഹമ്മദാബാദ് (ഫെബ്രുവരി 6), ജയ്പൂര്‍ (ഫെബ്രുവരി 9), കൊല്‍ക്കത്ത (ഫെബ്രുവരി 12) എന്നിവിടങ്ങളിൽ മൂന്ന് ഏകദിനങ്ങളും വെസ്റ്റിൻഡീസ് ടീം കളിക്കും.
ഇതിനു പുറമേ സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ റൗണ്ട് മത്സരങ്ങളും കേരളത്തിൽ നടക്കുമെന്ന് സംസ്ഥാന കായികമന്ത്രി അറിയിച്ചു. മഞ്ചേരിയിലെ പയ്യനാട്ടുള്ള സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലായിരിക്കും മത്സരങ്ങൾ നടക്കുക. നിലവിൽ കേരളാ യുണൈറ്റഡ് എഫ് സിയുടെ ഹോം ഗ്രൗണ്ടാണ് പയ്യനാട് സ്റ്റേഡിയം. സന്തോഷ് ട്രോഫിയിലെ നിലവിലെ ചാമ്പ്യന്മാരാണ് കേരളാ ടീം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |