മലപ്പുറം: വൻതുക ചിലവഴിച്ച് ജില്ലയിൽ സ്റ്റേഡിയങ്ങളിൽ നവീകരിച്ചപ്പോൾ കളിക്കളത്തിന് പുറത്തായത് ഫുട്ബോൾ പ്രേമികൾ. നാട്ടിൻപുറങ്ങളിലെ സ്റ്റേഡിയങ്ങളിലടക്കം മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തിയ അധികൃതർ ഇവിടങ്ങളിൽ നാട്ടുകാർക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. ഇതോടെ തൊട്ടടുത്ത് നല്ല സ്റ്റേഡിയം ഉണ്ടായിട്ടും കളിപ്രേമികൾക്ക് പണം നൽകിയുള്ള ടർഫുകളെ ആശ്രയിക്കണം. ഫുട്ബോളിന്റെ ഈറ്റില്ലമായ അരീക്കോട്ടെ സ്റ്റേഡിയം ദേശീയ നിലവാരത്തിലേക്ക് ഉയർത്തുമ്പോൾ ആദ്യം പുറത്തായത് ഇവിടെ സ്ഥിരമായി പരിശീലനത്തിനും കളിക്കും എത്തിയിരുന്നവരാണ്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിന്റെ അവസ്ഥയും ഇതുതന്നെ. കോടികൾ ചിലവഴിച്ച് നിർമ്മിച്ച മഞ്ചേരി പയ്യനാട്ടെ സ്റ്റേഡിയം കാട് കയറി നശിച്ചാലും കളിക്കാൻ നൽകില്ലെന്ന നിലപാടിലാണ് അധികൃതർ. എടവണ്ണയിലെ സീതീഹാജി സ്റ്റേഡിയം സ്വകാര്യ ഫുട്ബാൾ അക്കാദമിയുടെ പരിശീലന കേന്ദ്രമായതോടെ ഇവിടെയും നാട്ടുകാർ പുറത്തായി.
നാട്ടിൽപുറങ്ങളിലെ കളിക്കളങ്ങളിൽ പന്തുതട്ടി ദേശീയ ഫുട്ബാൾ ടീമിലേക്കും മുൻനിര പ്രൊഫഷണൽ ടീമുകളിലേക്കും എത്തിയ നിരവധി താരങ്ങൾ മലപ്പുറത്തുണ്ട്. വയലോരങ്ങൾ കേന്ദ്രീകരിച്ചുള്ള കളിക്കളങ്ങൾ മണ്ണിട്ട് നികത്തി വീടുകളും മറ്റ് നിർമ്മിതികളും ഉയർന്നതോടെ പന്ത് തട്ടാൽ ഇടമില്ല. ചെറിയ സ്റ്റേഡിയങ്ങൾ അടക്കം നവീകരിക്കാനുള്ള സർക്കാർ പദ്ധതിയിൽ ഏറെ പ്രതീക്ഷ പുലർത്തിയവർക്ക് ഇപ്പോൾ നിരാശപ്പെടേണ്ട അവസ്ഥയിലാണ്. ചരൽകല്ലിൽ പന്ത് തട്ടിയവർക്ക് ഗ്രൗണ്ടിലെ പച്ചപ്പ് കണ്ട് മോഹിക്കാൻ മാത്രമാണ് വിധി.
പിന്നെ ആർക്ക് വേണ്ടി
സ്റ്റേഡിയങ്ങളുടെ പരിപാലന ചിലവാണ് കളിപ്രേമികൾക്ക് അനുമതി നൽകുന്നതിന് തടസ്സമായി ജില്ലാ സ്പോർട്സ് കൗൺസിൽ ചൂണ്ടിക്കാട്ടുന്നത് കോട്ടപ്പടി, പയ്യനാട് സ്റ്റേഡിയങ്ങളിലെ ഗ്രൗണ്ടുകൾ പരിപാലനത്തിനായി മാസം ഒരുലക്ഷം രൂപയോളം ചിലവ് വരും. പ്രൊഫഷണൽ ക്ലബ്ബുകൾ, കളിക്കാർ എന്നിവർക്കല്ലാതെ ഗ്രൗണ്ട് വിട്ടുകൊടുത്താൽ പരിപാലന ചിലവ് കൂടുമെന്നാണ് സ്പോർട്സ് കൗൺസിൽ പറയുന്നത്. കൃത്യമായി പരിപാലിക്കാത്തത് കാരണം കോട്ടപ്പടി മൈതാനത്ത് കളകൾ നിറഞ്ഞിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിൽ കാടും മൂടിയിട്ടുണ്ട്. കൊവിഡിനെ തുടർന്ന് വലിയ ടൂർണമെന്റുകൾക്ക് കോട്ടപ്പടി സ്റ്റേഡിയം വേദിയായിട്ടില്ല. വല്ലപ്പോയും നടക്കാറുള്ളത് ഫുട്ബാൾ അക്കാദമികളുടെ ക്യാമ്പുകൾ മാത്രമാണ്. കോട്ടപ്പടി സ്റ്റേഡിയം മുനിസിപ്പാലിറ്റി ഇടപ്പെട്ട് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തിരുന്നെങ്കിൽ ഇതും പേരിന് മാത്രമായി. 25 കോടിയോളം രൂപ ചിലവഴിച്ച് നിർമ്മിച്ച മഞ്ചേരി പയ്യനാട് സ്റ്റേഡിയം പരിപാലിക്കുന്നതിലും അധികൃതർ വീഴ്ചകൾ വരുത്തിയിട്ടുണ്ട്.
പഞ്ചായത്തും മിണ്ടുന്നില്ല
11 കോടി രൂപ ചിലവിൽ 2013ൽ ആരംഭിച്ച അരീക്കോട് ഫുട്ബാൾ സ്റ്റേഡിയത്തിന്റെ പ്രവർത്തി എട്ട് വർഷമായിട്ടും പൂർത്തികരിക്കാനായിട്ടില്ല. പ്രൊഫഷണൽ ടൂർണമെന്റുകൾക്കായി സ്റ്റേഡിയം സജ്ജമായിട്ടുമില്ല. രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയത് മിച്ചം. പണി തീർത്തിരുന്ന പവലിയൻ, ബാത്ത് റൂം എന്നിവയെല്ലാം കഴിഞ്ഞ വർഷം സാമൂഹ്യ വിരുദ്ധർ അടിച്ചു തകർത്തിരുന്നു. മൈതാനത്ത് കാലങ്ങളായി കളിച്ചു കൊണ്ടിരുന്നവരുടെ കളി മുടങ്ങിയത് മാത്രം മിച്ചം. സ്റ്റേഡിയം കളിപ്രേമികൾക്ക് തുറന്നുകൊടുക്കുന്നതിൽ പഞ്ചായത്തിന് തീരുമാനമെടുക്കാമെങ്കിലും ഒളിച്ചുകളി തുടരുകയാണ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |