കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒൻപത് വിക്കറ്റിന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരിനെ തോൽപ്പിച്ചു
ബാംഗ്ളൂർ 92റൺസിന് ആൾഔട്ട്, പത്തോവർ കൊണ്ട് ജയിച്ച് കൊൽക്കത്ത
അബുദാബി : കൊൽക്കത്തക്കാരുടെ കുറിക്കുകൊണ്ട ബൗളിംഗിന് മുന്നിൽ ബാറ്റൊടിഞ്ഞ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ.ഇന്നലെ അബുദാബിയിൽ ഒമ്പത് വിക്കറ്റിനാണ് കൊൽക്കത്ത ആർ.സി.ബിയെ തകർത്തുകളഞ്ഞത്.ആദ്യ ബാറ്റിംഗിനിറങ്ങിയ ആർ.സി.ബിക്ക് വെറും 92 റൺസിനാണ് ആൾഔട്ടാകേണ്ടിവന്നത്.മറുപടിക്കിറങ്ങിയ കൊൽക്കത്ത പത്താം ഓവറിൽ ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം കണ്ടു.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ആന്ദ്രേ റസലും വരുൺ ചക്രവർത്തിയും ചേർന്നാണ് വിരാടിന്റെ പിള്ളേരെ വെള്ളം കുടിപ്പിച്ചത്. കല്ലം ഫെർഗൂസന് രണ്ട് വിക്കറ്റും പ്രസിദ്ധ് കൃഷ്ണയ്ക്ക് ഒരു വിക്കറ്റും ലഭിച്ചു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ളൂരിന് തുടക്കം മുതൽ തിരിച്ചടികളായിരുന്നു. ഈ സീസണിന് ശേഷം സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ച നായകൻ വിരാട് കൊഹ്‌ലി (5)രണ്ടാം ഓവറിൽത്തന്നെ പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി കൂടാരം കയറി. തുടർന്ന് മലയാളി താരം ദേവ്ദത്ത് പടിക്കലും (22) ശ്രീകർ ഭരതും (16) ചേർന്ന് ആറോവറിൽ 41 റൺസിലെത്തിച്ചെങ്കിലും അവിടെ വച്ച് പടിക്കലിനെ നഷ്മായതോടെ തകർച്ച തുടങ്ങി. കല്ലം ഫെർഗൂസന്റെ പന്തിൽ കീപ്പർ കാർത്തികിന് ക്യാച്ച് നൽകിയാണ് ദേവ്ദത്ത് മടങ്ങിയത്.ഭരത് ഒൻപതാം ഓവറിൽ റസലിനാണ് കീഴടങ്ങിയത്.ഇതേഓവറിൽ റസൽ എ.ബി ഡിവില്ലിയേഴ്സിനെ ക്ളീൻ ബൗൾഡാക്കിയത് നൈറ്റ് റൈഡേഴ്സിന് ആവേശം പകർന്നു.ഇതോടെ ബാംഗ്ളൂർ 52/4 എന്ന നിലയിലായി.
തുടർന്നായിരുന്നു വരുൺ ചക്രവർത്തി വേട്ട തുടങ്ങിയത്.12-ാം ഓവറിന്റെ നാലാം പന്തിൽ ഗ്ളെൻ മാക്സ്‌വെല്ലിനെ(10) ക്ളീൻ ബൗൾഡാക്കിയ വരുൺ തൊട്ടടുത്ത പന്തിൽ വാനിന്ദു ഹസരംഗയെ(0) എൽ.ബിയിൽ കുരുക്കുകയും ചെയ്തു.അടുത്ത പന്തിൽ ജാമീസണിനെതിരെ എൽ.ബി അപ്പീൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.14-ാം ഓവറിൽ മലയാളി താരം സച്ചിൻ ബേബിയെ റാണയുടെ കയ്യിലെത്തിച്ചതും പാതി മലയാളിയായ വരുണാണ്. 17 പന്തുകൾ നേരിട്ട സച്ചിൻ ബേബിക്ക് ഏഴുറൺസ് മാത്രമാണ് നേടാനായത്. 16-ാം ഓവറിൽ ജാമീസൺ(4) റൺഔട്ടാവുകയും അടുത്ത ഓവറിൽ ഹർഷൽ പട്ടേലിനെ (12) ഫെർഗൂസൺ ക്ളീൻ ബൗൾഡാക്കുകയും ചെയ്തു. 19-ാം ഓവറിൽ സിറാജിനെ (8) വരുണിന്റെ കയ്യിലെത്തിച്ച് റസലാണ് കൊഹ്‌ലിപ്പടയുടെ ഇന്നിംഗ്സിന് കർട്ടനിട്ടത്.
മറുപടിക്കിറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി ശുഭ്മാൻ ഗില്ലും (34 പന്തുകളിൽ ആറുഫോറും ഒരു സിക്സുമടക്കം 48 റൺസ്) വെങ്കടേഷ് അയ്യരും (27പന്തുകളിൽ ഏഴുഫോറും ഒരു സിക്സുമടക്കം പുറത്താകാതെ 41 റൺസ് ) ചേർന്ന് തകർത്തടിച്ചു. ഒൻപത് ഓവറിൽ 82 റൺസിലെത്തിയപ്പോൾ ഗില്ലിനെ കൊൽക്കത്തയ്ക്ക് നഷ്ടമായി. എന്നാൽ പകരമിറങ്ങിയ റസലിന് ഒരു പന്തുപോലും നേരിടാൻ അവസരം നൽകാതെ അടുത്ത ഓവറിൽ തകർത്തടിച്ച് ടീമിനെ വിജയത്തിലെത്തിച്ചു.
ഈ വിജയത്തോടെ കൊൽക്കത്ത എട്ടു മത്സരങ്ങളിൽ നിന്ന് ആറു പോയിന്റുമായി ആറാമതേക്കുയർന്നു. ആർ.സി.ബി 10 പോയിന്റുമായി നാലാമതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |