ന്യൂഡൽഹി: ഇന്ത്യയുൾപ്പെടെ തിരഞ്ഞെടുത്ത 33 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നവംബർ മുതൽ പ്രവേശനാനുമതി നൽകാൻ തയ്യാറായി അമേരിക്ക. വാക്സിൻ എടുത്തവർക്കു മാത്രമാണ് നിലവിൽ യാത്രാനുമതി നൽകിയിട്ടുള്ളത്. ഇന്ത്യയെ കൂടാതെ ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയിൻ, സ്വിറ്റ്സർലൻഡ്, ഗ്രീസ്, ബ്രിട്ടൻ, അയർലൻഡ്, ചൈന, ദക്ഷിണാഫ്രിക്ക, ഇറാൻ, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും അമേരിക്കയിലേക്ക് യാത്രാനുമതി നൽകിയിട്ടുണ്ട്. ഇവർക്ക് ക്വാറന്റൈൻ നിബന്ധനകൾ പാലിക്കേണ്ടതില്ല.
അതേസമയം ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരിൽ കൊവിഷീൽഡ് വാക്സിൻ എടുത്തവർക്കു മാത്രമേ അമേരിക്കയിലേക്ക് യാത്ര ചെയ്യുവാൻ സാധിക്കുകയുള്ളു. കൊവിഷീൽഡ് കൂടാതെ മൊഡേണ, ഫൈസർ-ബയോടെക്, ജോൺസൺ & ജോൺസൺ, ഓക്സ്ഫോർഡ്-ആസ്ട്രസെനെക്ക,സിനോഫാം എന്നീ വാക്സിനുകൾക്ക് മാത്രമാണ് അമേരിക്കയിൽ അനുമതി ഉള്ളത്. ഓക്സ്ഫോർഡ്-ആസ്ട്രസെനെക്കയുടെ അതേ ഫോർമുല ഉപയോഗിക്കുന്നതിനാലാണ് കൊവിഷീൽഡിന് അമേരിക്ക അനുമതി നൽകിയത്. അമേരിക്കയുടെ രോഗ നിയന്ത്രണ പ്രതിരോധ കേന്ദ്രത്തിന്റെയോ ലോകാരോഗ്യ സംഘടനയുടെയോ അംഗീകാരം ഉള്ള വാക്സിൻ എടുത്തവർക്കു മാത്രമാണ് നിലവിൽ അമേരിക്കയിലേക്ക് പ്രവേശിക്കുവാൻ സാധിക്കുന്നത്. ഇന്ത്യയിലെ വാക്സിൻ എടുത്തവരെ ബ്രിട്ടനിൽ നിർബന്ധിത ക്വാറന്റൈന് വിധേയമാക്കുന്നത് വിവാദമായിരുന്നു.
ഇന്ത്യയുടെ രണ്ടാമത്തെ കൊവിഡ് വാക്സിൻ ആയ കൊവാക്സിന് ലോകാരോഗ്യ സംഘടനയോ അമേരിക്കയുടെ ആരോഗ്യ വിഭാഗമോ ഇതു വരെ അംഗീകാരം നൽകിയിട്ടില്ല. കൊവാക്സിന് ഈ മാസം അവസാനത്തോടു കൂടി ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കും എന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |