ആലുവ: ജാതിഭേദത്താൽ കലുഷിതമായ ഗതകാലത്തെ ചികിത്സിച്ച് ഭേദമാക്കാൻ ശ്രീനാരായണ ഗുരുദേവന് കഴിഞ്ഞെങ്കിൽ ഗുരു സന്ദേശവാഹകരായി ജീവിച്ച് ഇന്നത്തെ മതഭ്രാന്തിനെ ഇല്ലാതാക്കാൻ നമുക്ക് കഴിയുമെന്ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ പറഞ്ഞു.
94 -ാമത് ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണത്തോടനുബന്ധിച്ച് ആലുവ അദ്വൈതാശ്രമത്തിൽ മഹാസമാധി പൂജക്ക് ശേഷം സന്ദേശം നൽകുകയായിരുന്നു സ്വാമി. ശ്രീനാരായണ ഗുരു ഉയർത്തിപ്പിടിച്ചത് മനുഷ്യനന്മയിലൂന്നിയ ദർശനമാണ്. ആലുവ അദ്വൈതാശ്രമത്തിൽ വച്ചാണ് സി.വി. കുഞ്ഞുരാമനോട് 'എല്ലാ മതങ്ങളും മനുഷ്യനന്മയാണ് ലക്ഷ്യമിടുന്നതെങ്കിൽ ഏത് മതമായാലെന്താ മനുഷ്യൻ നന്നായാൽ മതി'യെന്ന് ഗുരുദേവൻ പറഞ്ഞത്. എന്റെ മതം മാത്രമാണ് ശരിയെന്ന വാദത്തെ ഗുരു എക്കാലവും എതിർത്തിരുന്നു.
ഗുരുവിനെ ഈഴവരും ക്രിസ്തുവിനെ ക്രിസ്ത്യാനികളും നബിയെ മുസ്ലീമും സ്വന്തമാക്കിയാൽ ഈ മഹാപുരുഷന്മാരുടെ വെളിച്ചം ലോകത്തിന് എങ്ങനെ ലഭിക്കുമെന്നും സ്വാമി ചോദിച്ചു.
എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, ഡൽഹി യൂണിയൻ പ്രസിഡന്റ് ടി.കെ. കുട്ടപ്പൻ, അദ്വൈതാശ്രമം ഭക്തജന സമിതി കൺവീനർ എം.വി. മനോഹരൻ എന്നിവർ ഉൾപ്പെടെ നിരവധി ഭക്തർ പങ്കെടുത്തു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്നു ചടങ്ങുകൾക്ക് സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, മേൽശാന്തി പി.കെ. ജയന്തൻ എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |