ന്യൂഡൽഹി: നാഷണൽ ഡിഫൻസ് അക്കാഡമിയിൽ വനിതകളെ ഉൾകൊള്ളിച്ചുള്ള പ്രവേശന പരീക്ഷ അടുത്ത വർഷം മേയിൽ നടത്താമെന്ന കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാട് സുപ്രീംകോടതി തള്ളി.
ഇത് ലിംഗ സമത്വത്തിന്റെ കാര്യമാണെന്നും മാറ്റി വയ്ക്കാനാകില്ലെന്നും ജസ്റ്റിസ് എസ്.കെ. കൗൾ, ബി.ആർ. ഗവായി എന്നിവരടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി.
'നമ്മൾ പെൺകുട്ടികൾക്ക് പ്രതീക്ഷകൾ നൽകി. ഇനിയത് കെടുത്താനാകില്ല. വരുന്ന നവംബർ 14ന് നടക്കുന്ന എൻ.ഡി.എ പ്രവേശന പരീക്ഷയിൽ വനിതകളെയും ഉൾപ്പെടുത്തമെന്ന ഇടക്കാല ഉത്തരവിൽ നിന്ന് പിന്നോട്ടില്ലെന്നും' സുപ്രീംകോടതി വ്യക്തമാക്കി.
സ്ത്രീകൾക്ക് എൻ.ഡി.എയിൽ പ്രവേശനം നിഷേധിക്കുന്നത് തുല്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനവും ലിംഗവിവേചനവുമാണെന്ന് കാട്ടി അഡ്വ. കുശ് കാൽറ നൽകിയ ഹർജിയിലാണ് നടപടി.
'ഇന്നില്ല, നാളെ പരീക്ഷ നടത്താമെന്ന സമീപനം അംഗീകരിക്കാനാകില്ല. തയ്യാറെടുത്തിട്ടില്ല, സജ്ജീകരണങ്ങൾ ഒരുക്കണം, അധികം വനിതകൾ പരീക്ഷയ്‌ക്കെത്തില്ല തുടങ്ങിയ ന്യായങ്ങൾ നിരത്തുന്നതിന് പകരം ഇക്കൊല്ലം തന്നെ പരീക്ഷ നടത്താനുള്ള മാർഗം കണ്ടെത്തണം. രാജ്യത്തെ സായുധ സേനകൾ ഏത് അടിയന്തര സാഹചര്യങ്ങളെയും പ്രതിബന്ധങ്ങളെയും നേരിടാൻ പ്രാപ്തരാണ്. വനിതകളെ ഉൾക്കൊള്ളുന്ന വിഷയത്തിലും അടിയന്തര തയാറെടുപ്പുകൾ നടത്തണം. പരീക്ഷയ്ക്കുള്ള വിജ്ഞാപനം ഇറക്കാൻ പ്രതിരോധ മന്ത്രാലയം യു.പി.എസ്.സിക്ക് നിർദ്ദേശം നൽകണം.
എൻ.ഡി.എയുടെ പ്രവേശന മാനദണ്ഡങ്ങൾ സ്ത്രീകളോട് വിവേചനം കാണിക്കുന്നവയാണ്. കോടതി സർക്കാരിനോട് വിശാല സമീപനം സ്വീകരിക്കും. പക്ഷേ, ഉത്തരവ് പിൻവലിക്കാൻ ആവശ്യപ്പെടരുത്. ഉത്തരവിന്റെ ഫലം എന്താണെന്ന് കാണട്ടെ. എത്ര വനിതകൾക്ക് പ്രവേശനം ലഭിക്കുന്നുണ്ടെന്നും കാണട്ടെ. ഇത്തവണത്തെ പരീക്ഷാ ഫലം ഒരു പക്ഷേ ഏറ്റവും മികച്ചതായിരിക്കണമെന്നില്ല. പക്ഷേ, ഭാവിയിലേക്കാണ് ഞങ്ങൾ ഉറ്റുനോക്കുന്നതെന്നും' കോടതി വാക്കാൽ നിരീക്ഷിച്ചു.
2022ൽ പരീക്ഷ നടന്നാൽ 2023ൽ മാത്രമേ എൻ.ഡി.എ പ്രവേശനംസാദ്ധ്യമാകൂ എന്ന് പരാതിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ചിൻമോയ് പ്രദീപ് ശർമ വാദിച്ചു.
നിർദ്ദേശം കാത്ത് യു.പി.എസ്.സി
യു.പി.എസ്.ഇ ഇതുവരെ കോടതി നിർദ്ദേശപ്രകാരമുള്ള വിജ്ഞാപനം ഇറക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിക്ക് കാത്ത് നിൽക്കുകയാണെന്നായിരുന്നു യു.പി.എസ്.സിയുടെ മറുപടി. അനുബന്ധ കാര്യങ്ങൾ യു.പി.എസ്.സിയുമായി ചേർന്ന് നടപ്പിലാക്കാൻ പ്രതിരോധ വകുപ്പിന് കോടതി നിർദ്ദേശം നൽകി.
കേന്ദ്രനിലപാട് തള്ളി ഹർജിക്കാരി
വനിതകളെ സായുധസേനകളിൽ ഉൾക്കൊള്ളിക്കാൻ കൂടുതൽ സൗകര്യങ്ങൾ കൂട്ടിച്ചേർക്കണമെന്നും അതിനാൽ അടുത്ത വർഷം മേയിൽ വനിതകളെ ഉൾക്കൊള്ളിച്ച് പരീക്ഷ നടത്താമെന്നുമാണ് പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചത്. എന്നാൽ, 2022ൽ പരീക്ഷ നടന്നാൽ 2023ൽ മാത്രമേ എന.ഡി.എ പ്രവേശനംസാദ്ധ്യമാകൂ എന്ന് പരാതിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ചിൻമോയ് പ്രദീപ് ശർമ വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |