വാക്സിനെടുക്കാൻ ഇനി 24 ലക്ഷം പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗവ്യാപനത്തിന്റെ തീവ്രത പിടിച്ചുനിറുത്താനായി. വാക്സിനേഷനും പൂർണതയിലേക്ക് അടുക്കുകയാണ്. ഒരുഡോസ് വാക്സിനെങ്കിലും എടുക്കാത്തവർ ഇനി 24 ലക്ഷം മാത്രമാണുള്ളത്. സീറോ സർവേ പൂർത്തിയാകുന്നതോടെ വ്യക്തമായ ചിത്രം ലഭിക്കും. എന്നിരുന്നാലും മാസ്കുകൾ മാറ്റാൻ സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയിൽ രോഗവ്യാപനത്തിന്റെ തോത് 13 ശതമാനം കുറഞ്ഞു. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ നിരക്കും ഗുരുതരമായ കേസുകളും കുറയുകയാണ്. രോഗമുക്തി നിരക്കിലും വർദ്ധനവുണ്ട്. എന്നിരുന്നാലും മാസ്ക് ധരിക്കുന്നതിൽ ഇളവ് വരുത്താൻ സമയമായിട്ടില്ല. അത് കർശനമായി തുടരും. വ്യാപാര സ്ഥാപനങ്ങളിലും മറ്റ് പൊതുഇടങ്ങളിലും മാസ്‌കില്ലാതെ ഇടപഴകുന്നവർക്കെതിരെ നടപടി സ്വീകരിക്കും. 65 വയസിന് മുകളിൽ പ്രായമുള്ളവർ ഉടനെ വാക്സിനെടുക്കണം. സംസ്ഥാനത്ത് 2,41,91,036പേർ ആദ്യഡോസ് വാക്സിനും (90.57ശതമാനം) 1,01,68,405 പേർ രണ്ടാംഡോസ് വാക്സിനും (38.07 ശതമാനം) എടുത്തിട്ടുണ്ട്. കണക്കനുസരിച്ച് 24 ലക്ഷം പേർ വാക്സിനെടുക്കാനുണ്ടെങ്കിലും കൊവിഡ് പോസിറ്റീവായവർ മൂന്ന് മാസം കഴിഞ്ഞ് വാക്സിൻ എടുക്കേണ്ടതുള്ളൂവെന്നത് പരിഗണിച്ചാൽ വളരെ കുറച്ച് പേർ മാത്രമാണ് ഇനിയും വാക്സിനെടുക്കാനുള്ളത്. ഈ മാസം തന്നെ ഒന്നാംഡോസ് വാക്സിൻ വിതരണം പൂർത്തീകരിക്കാൻ സാധിക്കും. രണ്ടാംഡോസ് അടുത്ത രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കും.
സെറോ പ്രിവിലൻസ് പഠനം
സംസ്ഥാനത്ത് സെറോ പ്രിവിലൻസ് പഠനം പൂർത്തിയായി വരികയാണ്. രോഗം വന്നും വാക്സിനേഷൻ സ്വീകരിച്ചും എത്ര ശതമാനം ആളുകൾക്ക് രോഗപ്രതിരോധശേഷി കൈവരിക്കാൻ കഴിഞ്ഞു എന്നതാണ് സെറോ പ്രിവിലൻസ് പഠനം കൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികൾക്കായി പ്രത്യേകപഠനവും നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് ഇന്നലെ
രോഗബാധിതർ - 19,675
മരണം - 142
ചികിത്സയിലുള്ളവർ - 1,61,026
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |