തിരുവനന്തപുരം: രണ്ട് ഡി.ജി.പിമാരടക്കം 18 പൊലീസ്, ഐ.ബി ഉദ്യോഗസ്ഥർ പ്രതികളായ ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചനയുടെ തെളിവുകൾ തേടുന്ന സി.ബി.ഐ മാലദ്വീപ് സ്വദേശി ഫൗസിയ ഹസന്റെ മൊഴി വീഡിയോ കോൺഫറൻസിലൂടെ രേഖപ്പെടുത്തി. ചാരക്കേസിൽ പ്രതികളാക്കപ്പെട്ടിരുന്ന ഫൗസിയയുടെയും മറിയം റഷീദയുടെയും മൊഴി നേരിട്ട് രേഖപ്പെടുത്താൻ അടുത്ത മാസം സി.ബി.ഐ ശ്രീലങ്കയിലേക്കും മാലദ്വീപിലേക്കും പോവും. കൊളംബോയിലാണ് ഫൗസിയ ഹസൻ ഇപ്പോൾ താമസിക്കുന്നത്. മറിയം റഷീദ മാലദ്വീപിലും.
നമ്പിനാരായണനെ തനിക്ക് അറിയില്ലായിരുന്നെന്നും അദ്ദേഹത്തിന്റെ പേര് പേപ്പറിൽ എഴുതിക്കാണിച്ച് വായിപ്പിച്ച് കുറ്റസമ്മതം റെക്കാഡ് ചെയ്തെന്നുമാണ് ഫൗസിയയുടെ മൊഴി. അന്ന് പതിന്നാലു വയസുണ്ടായിരുന്ന മകൾ ജിലയെ കൺമുന്നിലിട്ട് പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്നും ചാരവൃത്തിക്കായി 25,000 ഡോളർ കിട്ടിയെന്ന കള്ളമൊഴി രേഖപ്പെടുത്തിയെന്നും ഫൗസിയ മൊഴിനൽകി. രണ്ടുകോടി നഷ്ടപരിഹാരം വേണമെന്ന ആവശ്യം സുപ്രീംകോടതിയിൽ ഉന്നയിക്കണമെന്ന് ഫൗസിയയും മറിയം റഷീദയും സി.ബി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചാരക്കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന ടി.ചന്ദ്രശേഖറിന്റെയും എസ്.കെ.ശർമ്മയുടെയും കുടുംബാംഗങ്ങളുടെ മൊഴി ബംഗളുരുവിൽ സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |