തൃശൂർ : വിയ്യൂർ സെൻട്രൽ ജയിലിൽ തന്നെ കൊല്ലാൻ ക്വട്ടേഷൻ നൽകിയെന്ന ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ ആരോപണം 'തിരക്കഥ"യുടെ ഭാഗമെന്ന് സൂചന. ഇത്തരമൊരു ക്വട്ടേഷൻ ഉണ്ടായിട്ടില്ലെന്ന് ജയിൽ അധികൃതർ ആദ്യമേ വ്യക്തമാക്കിയിരുന്നു. ഡി.ഐ.ജിയുടെ അന്വേഷണത്തിന്റെ തുടക്കത്തിൽ പറഞ്ഞിരുന്നത് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും മറ്റൊരു ഉന്നത സംഘം അന്വേഷിച്ചാലേ കണ്ടെത്താൻ സാധിക്കൂ എന്നുമായിരുന്നു.
സുനിയുടെ ഫോൺകാൾ പരിശോധിച്ചാൽ പല ഉന്നതരും ഉണ്ടാകുമെന്ന റിപ്പോർട്ട് ലഭിച്ചതോടെ ഈ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ തന്നെ ആരോപണത്തിൽ കഴമ്പില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ ജയിൽ ഡി.ജി.പിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റിയതിന് ശേഷമായിരുന്നു പരാതിയുണ്ടായത്. ഇവിടെ നിന്ന് മറ്റ് ജയിലിലേക്ക് മാറ്റണമെങ്കിൽ ഇങ്ങനെ ആരോപണം ഉന്നയിക്കണമെന്ന ഉപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരാതി. സൂപ്രണ്ടിനെ തെറിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും പറയുന്നു. ചില ഉന്നത ജയിൽ ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നുണ്ടെന്നാണ് ആരോപണം.
സൂപ്രണ്ടിനെതിരെയുള്ള അന്വേഷണത്തിൽ മൊഴിയെടുക്കേണ്ടവരുടെ ലിസ്റ്റ് മുൻകൂട്ടി തയ്യാറാക്കിയാണ് ഡി.ഐ.ജി എത്തിയതെന്നും പറയുന്നു. പതിനഞ്ചോളം തടവുകാരിൽ നിന്ന് മൊഴിയെടുത്തത് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ്. കൊടി സുനിയെ മാത്രം അതിസുരക്ഷാ ജയിലിലെത്തി തനിച്ച് മാറ്റി നിറുത്തിയാണ് മൊഴിയെടുത്തു. അന്വേഷണ ഉദ്യോഗസ്ഥൻ നാലു വർഷത്തോളം വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് എറ്റവും കൂടുതൽ ഫോൺ വിളികൾ ഉണ്ടായിട്ടുള്ളതെന്നും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |