ഇസ്ലാമാബാദ് : സുരക്ഷാകാരണങ്ങളാൽ മത്സരം തുടങ്ങുന്നതിന് തൊട്ട് മുൻപ് ന്യൂസിലാന്റ് ക്രിക്കറ്റ് ടീം പര്യടനം ഉപേക്ഷിച്ച് പാകിസ്ഥാൻ വിട്ടത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ന്യൂസിലാന്റ് കളിക്കിറങ്ങാതെ രാജ്യം വിട്ടതോടെ വൻ സാമ്പത്തിക നഷ്ടമാണ് പാക് ക്രിക്കറ്റ് ബോർഡിനുണ്ടായിരിക്കുന്നത്. പാക് ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരി ഇക്കാര്യം തുറന്ന് പറയുകയും ചെയ്തു. എന്നാൽ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ കറങ്ങി നടക്കുന്നത് പാക് ക്രിക്കറ്റ് ബോർഡിനെ തേടി എത്തിയ ഒരു ഭക്ഷണ ബില്ലാണ്, ബിരിയാണി വിളമ്പിയതിന് മുപ്പത് ലക്ഷം രൂപ അടയ്ക്കണമെന്നാണ് അതിലുള്ളത്. ന്യൂസിലാൻഡ് ടീമിന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കായി നൽകിയ ആഹാരത്തിന്റെ ബില്ലാണ് ഇത്.
ദിവസത്തിൽ രണ്ടു ബിരിയാണി വീതമാണ് ഓരോ സുരക്ഷാ ഉദ്യോഗസ്ഥർക്കും വിളമ്പിയിരുന്നത്. ഇത്തരത്തിൽ അഞ്ച് എസ്പിമാരും എ എസ്എസ്പിമാരും ഉൾപ്പെടെ 500 ലധികം പൊലീസുകാർ ന്യൂസിലാൻഡ് ടീമിനായി നിയമിച്ച സുരക്ഷാ സംഘത്തിലുണ്ടായിരുന്നു. സെപ്തംബർ 22ന് ടീം പാകിസ്ഥാനിൽ എത്തിയത് മുതൽ ഇവർ ഡ്യൂട്ടിയിലുണ്ട്. അവസാന നിമിഷം ന്യൂസിലന്റ് മടങ്ങിയതോടെ വൻ ബാദ്ധ്യതയാണ് പാക് ക്രിക്കറ്റ് ബോർഡിനുണ്ടായിരിക്കുന്നത്. ന്യൂസിലാൻഡിന്റെ ചുവട് പിടിച്ച് ഇംഗ്ലണ്ടും പാക് പര്യടനം ഉപേക്ഷിച്ചിരിക്കുകയാണ്. 2009 ൽ ശ്രീലങ്കൻ താരങ്ങൾ പാകിസ്ഥാനിൽ വച്ച് തലനാരിഴയ്ക്ക് ഭീകരാക്രമണത്തിൽ നിന്നും രക്ഷപ്പെട്ടിരുന്നു. പിന്നീട് ഏറെ വർഷങ്ങൾ കഴിഞ്ഞാണ് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം പാകിസ്ഥാനിൽ നടന്നത്. സമാനമായ സാഹചര്യമാണ് ഇപ്പോഴും പാക് ക്രിക്കറ്റ് ബോർഡിനെ തേടിയെത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |