തിരുവനന്തപുരം: നഗരസഭയുടെ ആസ്തി സംരക്ഷണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക കൗൺസിൽ യോഗം എൽ.ഡി.എഫ്- ബി.ജെ.പി അംഗങ്ങൾ തമ്മിലുണ്ടായ വാഗ്വാദം കാരണം ചർച്ചയില്ലാതെ പിരിഞ്ഞു. തുടക്കംമുതൽ അംഗങ്ങൾ പരസ്പരം ഏറ്റുമുട്ടിയതോടെ അജൻഡയിൽ ഉന്നയിച്ച കാര്യങ്ങളൊന്നും ചർച്ച ചെയ്യാനായില്ല.
അജൻഡയിൽ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിപക്ഷ ബഹളം. ഇതോടെ യോഗം മേയർ അവസാനിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. തർക്കത്തിനിടെ കോൺഗ്രസ് അംഗങ്ങൾ യോഗം ബഹിഷ്‌കരിച്ചു.
നഗരസഭയുടെ ആസ്തി സംരക്ഷണവും റവന്യൂ തീരുമാനവുമായിരുന്നു അംഗങ്ങൾക്ക് നൽകിയ നോട്ടീസിൽ അജൻഡയായി ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ റവന്യൂ വരുമാനത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പുണ്ടായ സംഭവത്തിൽ മേയർ മറുപടി പറയണമെന്ന് പ്രതിപക്ഷ കക്ഷി നേതാവ് എം.ആർ. ഗോപൻ ചർച്ചയുടെ തുടക്കത്തിലേ ആവശ്യപ്പെട്ടു. ഇതോടെ എൽ.ഡി.എഫ് അംഗങ്ങൾ തർക്കവുമായി രംഗത്തെത്തി. അജൻഡയിൽ പറഞ്ഞിരിക്കുന്നത് മാത്രമേ ചർച്ച ചെയ്യാൻ കഴിയൂവെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിൽ പറഞ്ഞു.
ഇതോടെ ബി.ജെ.പി അംഗങ്ങൾ ഹാളിന്റെ നടുത്തളത്തിലെത്തി ബഹളംവച്ചു. ഇതിനിടെയാണ് കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയത്. വീണ്ടും എം.ആർ. ഗോപൻ സംസാരിച്ച് തുടങ്ങിയതോടെ ഇരുഭാഗത്തു നിന്നും ബഹളമുണ്ടായി. ഇരുകൂട്ടരും കൗൺസിലിന് മുന്നിലെത്തി തർക്കം തുടർന്നതോടെ മേയർ യോഗം അവസാനിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. കൗൺസിൽ ബഹിഷ്കരിച്ച യു.ഡി.എഫ് അംഗങ്ങൾ കോർപറേഷന് മുന്നിൽ പ്രതിഷേധിച്ചു.
സോണൽ ഓഫീസ് ജീവനക്കാർക്കെതിരെ നടപടി
കോർപറേഷൻ ശ്രീകാര്യം സോണൽ ഓഫീസിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് രണ്ടു ജീവനക്കാരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നതായി മേയർ അറിയിച്ചു. തുടർന്നുള്ള പരിശോധനയിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയ നേമം സോണൽ ഓഫീസിലെ സൂപ്രണ്ട്, കാഷ്യറുടെ ചുമതലയുള്ള ജീവനക്കാരി എന്നിവരെയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ക്രമക്കേടുകൾ കണ്ടെത്തിയിട്ടുള്ള ഉള്ളൂർ, ആറ്റിപ്ര സോണൽ ഓഫീസുകളിൽ കൂടുതൽ പരിശോധന നടത്താനും ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടാനും തീരുമാനിച്ചു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കർശന അച്ചടക്ക നടപടികൾ സ്വീകരിക്കും. കുറ്റക്കാരായ ജീവനക്കാർക്കെതിരെ പണാപഹരണത്തിനും ഗൂഢാലോചനയ്ക്കും വ്യാജരേഖ ചമച്ചതിനും കേസെടുക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതായും മേയർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |