ഗുവാഹത്തി: അസമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേർ വെടിയേറ്റ് മരിക്കുകയും ഒൻപതോളം പൊലീസുകാർക്ക് പരിക്കേറ്റതുമായ വാർത്തകൾ ഇതിനോടകം പുറത്ത് വന്നു കഴിഞ്ഞു. സംസ്ഥാന കാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ഭൂമിയിൽ നിന്ന് അനധികൃത കൈയേറ്റക്കാരെ ഒഴിപ്പിക്കാൻ പോയ ഒരു സംഘം സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ടുപേർ കൊല്ലപ്പെട്ടത്. ദാരാംഗ് ജില്ലയിലെ ധോൽപുർ മേഖലയിൽ നടന്ന ഏറ്റുമുട്ടൽ ഇതിനോടകം വൻ വിവാദമായി കഴിഞ്ഞു.
ഭൂമി കൈയേറ്റക്കാരിൽ നിന്ന് പൂർണമായി വീണ്ടെടുത്ത് സംസ്ഥാന കൃഷി പദ്ധതിയാക്കി മാറ്റാൻ അസം മന്ത്രിസഭ നേരത്തെ തീരുമാനമെടുത്തിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശത്തെത്തിയപ്പോൾ പ്രദേശവാസികൾ സ്ഥലത്ത് തടിച്ചുകൂടി ഒഴിപ്പിക്കൽ നടപടിക്കെതിരെ മുദ്രാവാക്യം വിളിച്ചു. സിപജ്ഹർ റവന്യൂ സർക്കിളിന് കീഴിൽ ധോൽപുർ നമ്പർ ഒന്ന് മൂന്ന് മേഘലകളിലാണ് ഏറ്റുമുട്ടൽ നടന്നത്. ഇവിടെ നടന്ന ഏറ്റുമുട്ടലിന്റേതെന്ന പേരിൽ പുറത്ത് വന്ന ദൃശ്യങ്ങൾ ഇതിനോടകം വിവാദമായിട്ടുണ്ട്.
നെഞ്ചിൽ വെടിയുണ്ട, നൂറുകണക്കിന് പൊലീസ് ലാത്തികളും, മരിച്ച മനുഷ്യന്റെ നെഞ്ചിൽ ചാടി വീഴുന്ന മാദ്ധ്യമപ്രവർത്തകൻ ഇത് 'മഹാത്മാഗാന്ധിയുടെ' ഇന്ത്യയാണോ? എന്ന കുറിപ്പോടെ യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ബി.വി. ശ്രീനിവാസ് വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചു. പതിനഞ്ചിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ഒറ്റയ്ക്ക് പാഞ്ഞടുക്കുന്ന വ്യക്തിയെ പൊലീസ് തല്ലിച്ചതയ്ക്കുന്നതും, ചുറ്റും വെടിയൊച്ച കേൾക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. അനക്കമില്ലാതെ കിടക്കുന്ന വ്യക്തിയെ വീണ്ടും വീണ്ടും തല്ലുന്നതും ക്യാമറയേന്തിയ ഒരാൾ അയാളെ ചവിട്ടുന്നതും നെഞ്ചിലേക്ക് ചാടുന്നതും വീഡിയോയിൽ കാണാവുന്നതാണ്.
അതേസമയം, ധോൽപുർ നിവാസികൾക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പിനെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അപലപിച്ചു. അസമിൽ നടന്നത് സർക്കാർ സ്പോൺസേർഡ് വെടിവയ്പ്പാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഞാൻ സംസ്ഥാനത്തെ നമ്മുടെ സഹോദരീ സഹോദരന്മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച കൂടെ നിൽക്കുന്നു. ഇന്ത്യയിലെ ഒരു കുട്ടികളും ഇത് അർഹിക്കുന്നില്ലെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |