തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ 27ന് നടക്കുന്ന ഭാരത് ബന്തിന് പിന്തുണ നൽകുമെന്നും ഐക്യദാർഢ്യ കൂട്ടായ്മകൾ നടത്തുമെന്നും സി.പി.എം ആക്ടിംഗ് സെക്രട്ടറിയും ഇടതുമുന്നണി കൺവീനറുമായ എ. വിജയരാഘവൻ പറഞ്ഞു. കർഷക വിരുദ്ധ ബിൽ പാർലമെന്റിൽ പ്രഖ്യാപിച്ചതുമുതൽ ഒരു വർഷമായി ഡൽഹിയിൽ കർഷകർ സമരം തുടരുകയാണ്. സമരത്തിന് ഇടതുമുന്നണി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. കർഷകരുടെ ആവശ്യം ന്യായമാണ്. രാജ്യത്തിന്റെ കാർഷിക മുന്നേറ്റത്തെ കേന്ദ്രസർക്കാർ തകർക്കുന്നു. കാർഷികരംഗത്തെ കോർപ്പറേറ്റുകൾക്ക് മുന്നിൽ അടിയറവ് വയ്ക്കാനാണ് സർക്കാർ ശ്രമം. പെട്രോളിയം ഉത്പന്നങ്ങൾക്ക് വിലവർദ്ധിപ്പിച്ചതിലൂടെ നിത്യോപയോഗ സാധനങ്ങളുടെ വിലയും കൂടുകയാണ്.
കേരളത്തിലെ ഹർത്താൽ വിജയിപ്പിക്കുന്നതിനായി ഐക്യദാർഢ്യ കൂട്ടായ്മകൾ നടത്തും. തൊഴിലാളി വിഭാഗങ്ങളടക്കം അഞ്ചുലക്ഷത്തോളംപേരെ സമരത്തിൽ അണിനിരത്തും. അഞ്ചുപേർ വീതം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമരം നടത്തും. ഘടകകക്ഷികൾ വർഗ ബഹുജന സംഘടനകളെ സമരത്തിനിറക്കും. ഈയൊരു സമരം കൊണ്ട് കേരളത്തിന്റെ വ്യാവസായിക മുന്നേറ്റം തകരുമെന്ന് കരുതുന്നുണ്ടെങ്കിൽ അത് ശരിയല്ല. ഹർത്താൽ പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ സാധാരണ, പരീക്ഷകൾ മാറ്റിവയ്ക്കാറുണ്ടെന്നും പെട്രോളിയം വിലവർദ്ധനവിലൂടെ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് സമരമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഹർത്താൽ
ഭാരത് ബന്ത് സംസ്ഥാനത്ത് ഹർത്താലായി ആചരിക്കുമെന്ന് നേരത്തെ സംയുക്ത ട്രേഡ് യൂണിയൻ സമിതി അറിയിച്ചിരുന്നു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |