പീഡനക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ പ്രായം തെളിയിക്കാനാകാത്തതിനാൽ പ്രതിയായ ക്ഷേത്രപൂജാരിയുടെ ഇരട്ട ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി. എന്നാൽ, പീഡനക്കുറ്റം നിലനിൽക്കുമെന്ന് ചൂണ്ടിക്കാട്ടി ജീവപര്യന്തം ശിക്ഷ വിധിച്ചു. മഞ്ചേരി വെട്ടേക്കോട് കുഴിയേക്കൽ വീട്ടിൽ മധുവിനാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എ. സിയാദ് റഹ്‌മാൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ജീവപര്യന്തം വിധിച്ചത്. ഭർത്താവുപേക്ഷിച്ച സ്ത്രീയുടെയും മൂന്നു മക്കളുടെയും സംരക്ഷണം ഏറ്റെടുത്ത മധു ഇവരെ വാടക വീടെടുത്ത് താമസിപ്പിച്ചശേഷം മൂത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി. പെൺകുട്ടിയുടെ അമ്മയ്ക്ക് മാനസിക പ്രശ്നമുള്ളതും ഇയാൾ മുതലെടുത്തു. പീഡനം സഹിക്കാനാവാതെ കുട്ടികൾ അമ്മയ്ക്കൊപ്പം വീടുവിട്ടിറങ്ങിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഇത്തരക്കാരുടെ പൂജ ഏതു ദൈവമാണ് സ്വീകരിക്കുക?
സ്ത്രീയെയും കുട്ടികളെയും ഭർത്താവ് ഉപേക്ഷിച്ചാൽ അവരെ വട്ടമിട്ടു പറക്കുന്ന കഴുകന്മാരുണ്ടെന്നും പൂജാരിയായ ഒരാളാണ് നിസ്സഹായരെ ചൂഷണം ചെയ്തതെന്നും ഹൈക്കോടതി പറഞ്ഞു. മൂത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാനാണ് ഇയാൾ സംരക്ഷണം ഏറ്റെടുത്തത്. സഹോദരങ്ങളുടെ മുന്നിൽ വച്ചുപോലും പീഡനം തുടർന്നു. ഇത്തരക്കാരുടെ പ്രാർത്ഥനകളും പൂജകളും ഏതു ദൈവമാണ് സ്വീകരിക്കുകയെന്ന് ഹൈക്കോടതി ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |