കൊച്ചി: മലയാളി യുവതികളെ മറയാക്കി കേരളത്തിലേക്കടക്കം ലഹരികടത്തുന്ന ചെന്നൈ സംഘത്തെ നിയന്ത്രിക്കുന്നത് ശ്രീലങ്കൻ ഡ്രഗ് മാഫിയ! വിവാദമായ കാക്കനാട് എം.ഡി.എം.എ കേസ് അന്വേഷണത്തിനിടെ എക്സൈസ് ക്രൈം ബ്രാഞ്ചിന് ലഭിച്ച ഫോൺ കാൾ രേഖകളിലാണ് ശ്രീലങ്കൻ കണക്ഷൻ വ്യക്തമായത്. നിരവധി ശ്രീലങ്കൻ കാളുകൾ ചെന്നൈ ട്രിപ്ലിക്കനിലെ ഇടനിലക്കാരുടെ ഫോണിലേക്ക് എത്തിയിട്ടുണ്ട്. കേസിൽ അറസ്റ്റിലായ പ്രതികൾക്കും ഇത്തരം കാളുകൾ വന്നിട്ടുണ്ട്. വിദേശ കാളുകളായതിനാൽ സി.ഡി.ആർ പരിശോധനയാണ് വെല്ലുവിളി. തമിഴ്നാട് പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
ലക്ഷദ്വീപ് തീരത്ത് ബോട്ട് മാർഗം കടത്താൻ ശ്രമിച്ച ലഹരിമരുന്ന് തീരസംരക്ഷണസേന പിടികൂടിയിരുന്നു. ലഹരിമരുന്നുകൾ പിന്നീട് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് കടത്തുന്നുണ്ടെന്നാണ് നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) കണ്ടെത്തൽ.
ട്രിപ്ലിക്കനിലെ സംഘത്തെ കണ്ടെത്താനുള്ള നീക്കമാണ് നടത്തുന്നത്. പ്രതികളുടെ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് കൈമാറും. സൈബർ പൊലീസിന്റെ സഹായവും തേടാനാണ് ഉദ്ദേശ്യം.
നിരവധിപ്പേർ പണമിറക്കി
കേസിൽ അറസ്റ്റിലായ കോഴിക്കോട് സ്വദേശി ദീപേഷിന് പുറമേ, കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് നിരവധിപ്പേർ പണം കൈമാറിയിട്ടുണ്ട്. ഇവരെ തിരിച്ചറിഞ്ഞതായാണ് വിവരം. ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷമാണ് ദീപേഷിനെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക സഹായം നൽകിയവരിൽ പ്രധാനിയാണ് ഇയാൾ. 32 ലക്ഷം ലക്ഷം രൂപയാണ് പ്രതികൾക്ക് നൽകിയത്.
കാക്കനാട് ലഹരിക്കേസ്
• പിടിച്ചത് 12 കോടിയുടെ മയക്കുമരുന്ന്
• 7 പേർ പിടിയിൽ, 5 പേർ അറസ്റ്രിൽ
• രണ്ട് പേരുടെ വെറുതെവിട്ടത് വിവാദം
• വെറുതെ വിട്ട ഒരു യുവതികൂടി അറസ്റ്രിൽ
• സാമ്പത്തികമായി സഹായിച്ച 2 പേർ കൂടി അറസ്റ്രിൽ
ശ്രീങ്കലയിൽ നിന്ന് പ്രതികളുടെ ഫോണിലേക്ക് കാളുൾ വന്നിട്ടുണ്ട്. ഇതു പരിശോധിച്ച് വരികയാണ്. സമഗ്രമായ അന്വേഷണം പിന്നീട് നടത്തും. ചെന്നൈ സംഘത്തെ പിടികൂടുകയാണ് ലക്ഷ്യം.
ടി.എം. കാസിം
അസി. കമ്മിഷണർ
എക്സൈസ് ക്രൈംബ്രാഞ്ച്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |