ആറ്റിങ്ങൽ: പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ കാവൽക്കാരെപ്പോലെ ഇടപെടാൻ ജനങ്ങൾക്ക് കഴിയണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. മുദാക്കൽ പഞ്ചായത്തിലെ വെട്ടിക്കൽ പാലവും ചിറയിൻകീഴ് മണ്ഡലത്തിൽ നവീകരിച്ച റോഡുകളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാരിനെ അറിയിക്കാൻ നൂതന സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണം. പി. ഡബ്ലിയു.ഡി ഫോർ യു എന്ന ആപ്പിലൂടെ ഈ മാസം ഏഴ് വരെ 12,000 പരാതികളാണ് ലഭിച്ചിട്ടുള്ളത്. അവയിൽ 1936 എണ്ണം മാത്രമാണ് പൊതുമരാമത്ത് റോഡുകളുമായി ബന്ധപ്പെട്ടുള്ളത്. മറ്റെല്ലാം മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടതാണ്. പരാതികളെ മൂന്നായി തരംതിരിച്ച് പരിഹാരം കാണാൻ തുടങ്ങിയതായും മന്ത്രി പറഞ്ഞു.
വി. ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷൈലജാ ബീഗം, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ജയശ്രീ, മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് എ. ചന്ദ്രബാബു, അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു, കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് ആർ. മനോന്മണി, മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് വി. സുമ, ജില്ലാ പഞ്ചായത്ത് അംഗം വേണുഗോപാലൻ നായർ, എസ്. ലെനിൻ, ടി. ടൈറ്റസ്, ആർ. ജ്യോതി എന്നിവർ സംസാരിച്ചു.
34.50കോടി രൂപ ചെലവിട്ടാണ് പദ്ധതികൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തത്. വെട്ടിക്കൽ പാലവും റോഡും കൂടാതെ മുദാക്കൽ പഞ്ചായത്തിലെ ഇ.എച്ച്.എസ് - കളമച്ചൽ, ഇളമ്പത്തടം - പാറയടി - അയിലം, അഞ്ചുതെങ്ങ് പഞ്ചായത്തിലെ പ്ലാവഴികം- അഞ്ചുതെങ്ങ്- മുതലപ്പൊഴി, കിഴുവിലം പഞ്ചായത്തിലെ ആറ്റിങ്ങൽ - പി.ടി.പി, കഠിനംകുളം പഞ്ചായത്തിലെ നെഹ്റു ജംഗ്ഷൻ - ചാന്നാങ്കര, മംഗലപുരം പഞ്ചായത്തിലെ പതിനാറാം മൈൽ - വേങ്ങോട് - സായിഗ്രാമം - മങ്കാട്ടുമൂല എന്നീ റോഡുകളുമാണ് ആധുനിക രീതിയിൽ പുനർ നിർമ്മിച്ച് ഉദ്ഘാടനം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |