പാവറട്ടി: വിനോദ യാത്രയ്ക്കിടെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ബസിൽ വച്ച് പീഡിപ്പിച്ച അദ്ധ്യാപകന് ഇരുപത്തൊമ്പതര വർഷം തടവും 2.15 ലക്ഷം രൂപ പിഴയും വിധിച്ചു. പാവറട്ടി പുതുമനശ്ശേരിയിലുള്ള സ്കൂളിലെ മോറൽ സയൻസ് അദ്ധ്യാപകനായിരുന്ന നിലമ്പൂർ ചീരക്കുഴി സ്വദേശി കാരാട്ട് വീട്ടിൽ അബ്ദുൾ റഫീഖിനെയാണ് (44) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ പോക്‌സോ കോടതി ശിക്ഷിച്ചത്.
2012ൽ സ്‌കൂളിൽ നിന്നു വിനോദയാത്ര പോയി തിരിച്ച് വരുമ്പോൾ ബസിന്റെ പിറകിലെ സീറ്റിൽ തളർന്നുറങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ജഡ്ജി എം.പി. ഷിബു ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.എസ്. ബിനോയ് ഹാജരായി. 20 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകൾ ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്തു. പാവറട്ടി പൊലീസ് ഇൻസ്‌പെക്ടർ എം.കെ. രമേശും ഇൻസ്‌പെക്ടർ എ. ഫൈസലുമാണ് കുറ്റപത്രം സമർപ്പിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം ഒമ്പത് മാസവും കൂടി ശിക്ഷ അനുഭവിക്കണം. പോക്‌സോ നിയമം പ്രാബല്യത്തിൽ വന്നശേഷം ജില്ലയിൽ രജിസ്റ്റർ ചെയ്ത ആദ്യകേസാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |