ബാലുശ്ശേരി: ഐ.എസ് താവളത്തിൽ എത്തിയവരുടെ പട്ടികയിൽ ഉൾപ്പെട്ട തുരുത്ത്യാട് സ്വദേശിയെ കുറിച്ചുള്ള അന്വേഷണം പൊലീസിനു പുറമെ മറ്റു കേന്ദ്ര ഏജൻസികളും ഊർജ്ജിതമാക്കി.
ഐ.എസ് കേഡർമാരുടെ വിവരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇക്കൂട്ടത്തിൽ തുരുത്ത്യാട് സ്വദേശി പ്രജുവും ഉൾപ്പെടും.
ഹിന്ദുമത വിശ്വാസിയായിരുന്ന ഇയാൾ മതം മാറി വിദേശത്ത് വെച്ച് ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നതായാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്.
എന്നാൽ ഐ.എസിൽ ചേർന്നെന്നു പറയുന്ന ഈ യുവാവിനെ കുറിച്ച് ഒരു വിവരവും ഇതുവരെ ബാലുശ്ശേരി പൊലീസിന് ലഭ്യമായിട്ടില്ല. വർഷങ്ങൾക്കു മുമ്പ് മതം മാറിയ ഇയാളെ 2015 ലാണ് കാണാതായത്. ഇതു സംബന്ധിച്ച് ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ പനായി സ്വദേശിനിയായ ഭാര്യയുടെ പരാതിയിൽ കേസ് നിലവിലുണ്ട്. കേരളത്തിലെ മറ്റു ഐ.എസ് കേഡറുകളുടെ വിശദാംശങ്ങൾ ശരിയാണെങ്കിലും പ്രജുവിന്റെ കാര്യത്തിൽ മാത്രം അവ്യക്തത തുടരുകയാണ്.
2009 ൽ മങ്കയം വാരിമലയിലെ ആമിന ഉമ്മ വധക്കേസിൽ പ്രതിയായിരുന്ന പ്രജു പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. തെളിവുകളുടെ അഭാവത്തിൽ കോടതി പ്രതിയെ വെറുതെ വിടുകയാണുണ്ടായത്. 2015 ൽ കാണാതായ ശേഷം ഇയാൾക്ക് കുടുംബവുമായോ ഭാര്യവീട്ടുകാരുമായോ ബന്ധവുമുണ്ടായിരുന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |