ഐ.പി.എല്ലിലെ പുതിയ താരോദയമായി കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ഇടം കയ്യൻ ബാറ്റ്സ്മാൻ വെങ്കിടേഷ് അയ്യർ
കയ്യിലുള്ളത് എം.ബി.എ ഡിഗ്രി.കുടുംബത്തിൽ നിറയെ ഡോക്ടർമാരും എൻജിനിയർമാരും.ഐ.ഐ.എമ്മിൽ പഠിപ്പിക്കാൻ വീട്ടുകാർ തയ്യാർ. പക്ഷേ പയ്യൻ തെളിഞ്ഞത് ക്രിക്കറ്റിലും. ഈ സീസൺ ഐ.പി.എല്ലിന്റെ രണ്ടാം ഘട്ടത്തിലെ പുത്തൻ സെൻസേഷൻ വെങ്കിടേഷ് അയ്യരെക്കുറിച്ചാണ് ഈ പറയുന്നത്. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ കഴിഞ്ഞ രണ്ട് വിജയങ്ങളിലും ശ്രദ്ധേയനായത് വെങ്കിടേഷെന്ന 26 കാരനായിരുന്നു. ബാംഗ്ളൂരിനെതിരായ ചേസിംഗിൽ നേടിയത് പുറത്താകാതെ 41 റൺസ്. കഴിഞ്ഞ രാത്രി മുംബയ് ഇന്ത്യൻസിനെതിരെ ആദ്യ അർദ്ധ സെഞ്ച്വറി,53 റൺസ്.
ജന്മംകൊണ്ട് തമിഴ്നാട്ടുകാരാണെങ്കിലും മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് അയ്യർ ഫാമിലി താമസിക്കുന്നത്. ഏതെങ്കിലും മൾട്ടിനാഷണൽ കമ്പനിയിൽ മാർക്കറ്റിംഗ് ഉദ്യോഗസ്ഥനായി മാറേണ്ട അയ്യരെപ്പിടിച്ച് ക്രിക്കറ്ററാക്കി മാറ്റിയത് ഇൻഡോറിലുള്ള കോച്ച് ദിനേഷ് ശർമ്മയാണ്. അച്ഛനെ ഭയന്ന് ക്രിക്കറ്റ് കളിക്കാനുള്ള മോഹം ഏറെനാൾ വെങ്കിടേഷ് മനസിലൊളിപ്പിച്ചിരുന്നു. ഒടുവിൽ അമ്മയോടു പറഞ്ഞു. അമ്മയ്ക്കൊപ്പം തന്റെ അരികലെത്തിയ പയ്യനെ വെറുതെ ബാറ്റുചെയ്യിപ്പിച്ചു നോക്കി.ഒറ്റനോട്ടത്തിൽത്തന്നെ കൊള്ളാമെന്ന് മനസിലായി.അവിടം മുതൽ കൂടെക്കൂട്ടി.
ലോക്കൽ ടൂർണമെന്റുകളിൽ വാലറ്റത്ത് ബാറ്റുചെയ്തിരുന്ന അയ്യരെ ഓപ്പണറാക്കിയതോടെയാണ് കളി മാറിയത്. ആദ്യം ഓപ്പണറായി ഇറങ്ങാൻ ദിനേഷ് പറഞ്ഞപ്പോൾ പരിഭ്രമമായിരുന്നു. വാലറ്റത്ത് എങ്ങനെയാണോ ബാറ്റുവീശുന്നത് അതുപോലെയങ്ങ് കളിച്ചാൽ മതിയെന്ന കോച്ചിന്റെ ഉപേദേശം ശിരസാവഹിച്ചു.കഴിഞ്ഞ സെയ്ദ് മുഷ്താഖ് ട്രോഫിയിൽ മദ്ധ്യപ്രദേശ് കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റും ഓപ്പണറായി ഇറങ്ങാൻ പ്രോത്സാഹനം നൽകി. ഐ.പി.എല്ലിലേക്ക് എത്താൻ വഴിയൊരുക്കിയത് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗാണ്. ഹർഭജൻ വഴിയാണ് കൊൽക്കത്ത കോച്ച് ബ്രണ്ടൻ മക്കുല്ലത്തിന്റെയടുക്കൽ വെങ്കിടേഷ് എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |