കൊച്ചി: ഏറ്റുമാനൂരിൽ അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒഡിഷ സ്വദേശി ശശികുമാർ നായിക്കിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയും 50,000 രൂപ പിഴയും ഹൈക്കോടതി റദ്ദാക്കി. സംഭവം നടക്കുമ്പോൾ പ്രതിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയ ഹൈക്കോടതി ബാലനീതി നിയമ പ്രകാരമാണ് ശിക്ഷാ നടപടികൾ സ്വീകരിക്കേണ്ടിയിരുന്നതെന്ന് വ്യക്തമാക്കി.
ഒഡിഷ സ്വദേശിയായ ചന്ദ്രമണി ദുർഗയെ കൊലപ്പെടുത്തിയ കേസിൽ കോട്ടയം അഡിഷണൽ സെഷൻസ് കോടതി വിധിച്ച ശിക്ഷയ്‌ക്കെതിരെ ശശികുമാർ നായിക്ക് നൽകിയ അപ്പീൽ പരിഗണിച്ച് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്.
2016 ആഗസ്റ്റ് 14 നാണ് സംഭവം. ഇരുവരും ഏറ്റുമാനൂർ പാറോലിക്കൽ ജംഗ്ഷനിലെ വ്യവസായ യൂണിറ്റിൽ തൊഴിലാളികളായിരുന്നു. വാക്കു തർക്കത്തെത്തുടർന്ന് ചന്ദ്രമണി ദുർഗയെ ശശികുമാർ കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ഒക്ടോബറിൽ വിചാരണക്കോടതി ശിക്ഷ വിധിച്ചു. പ്രായപൂർത്തിയായിരുന്നില്ലെന്ന വാദം അപ്പീലിൽ ഉയർന്നപ്പോൾ ഒഡിഷയിലെ ലീഗൽ സർവീസ് അതോറിറ്റിയുടെ റിപ്പോർട്ട് നൽകാൻ കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.
സംഭവം നടക്കുമ്പോൾ ശശികുമാറിന് 17 വയസും ഏഴു മാസവും പത്തു ദിവസവും മാത്രം പ്രായമെന്നാണ് റിപ്പോർട്ട് ലഭിച്ചത്. തുടർന്നാണ് ഇത്തരം കേസുകളിൽ ബാലനീതി നിയമപ്രകാരം പ്രതിയെ മൂന്നു വർഷം സ്‌പെഷ്യൽ ഹോമിൽ പാർപ്പിക്കാനേ വ്യവസ്ഥയുള്ളൂവെന്നും പ്രതി അഞ്ചു വർഷം തടവുശിക്ഷ അനുഭവിച്ചെന്നും വിലയിരുത്തി ശിക്ഷ റദ്ദാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |